ഇറാനായി ഡ്രോൺ വാങ്ങുന്നത് ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചെന്ന് റിപ്പോർട്ട്
യുഎസിന്റെ ശ്രദ്ധയിൽപെടാതിരിക്കാനാണ് നടപടി
റിയാദ്: യു.എസിന്റെ ശ്രദ്ധയിൽപെടാതിരിക്കാൻ സൈനികഡ്രോണുകൾ വാങ്ങാൻ ഇറാനെ സഹായിക്കുന്ന സംഘങ്ങൾ ഉപയോഗിക്കുന്നത് ക്രിപ്‌റ്റോ കറൻസിയെന്ന് റിപ്പോർട്ട്. ഡിജിറ്റൽ കറൻസിയായ ക്രിപ്‌റ്റോ ഉപയോഗിച്ച് കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് യുദ്ധത്തിനിടെ സജീവമാകുന്നത്. ഉപരോധങ്ങൾ മറികടക്കാനാണ് ഈ നടപടി.
റഷ്യക്കും ഇറാനുമിടയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളാണ് ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് ഡ്രോണുകൾ വാങ്ങുന്നത്. മിലിറ്ററി ഡ്രോണുകളും അവയുടെ സ്‌പെയർ പാർട്‌സുകളും വലിയ അളവിൽ ഇറാനിലേക്ക് റഷ്യയിൽ നിന്ന് എത്തിക്കുന്നുണ്ട്. ഇക്കാര്യം റോയിട്ടേഴ്‌സ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു.
ഇറാന് ആയുധങ്ങളെത്തിക്കുന്നവരെ ലക്ഷ്യം വെച്ച് യുഎസ് നീക്കം സജീവമാണ്. അത്തരം കമ്പനികൾക്ക് നേരെ ഉപരോധവും വരും. ഇത് മറികടക്കാനാണ് ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കുന്നത്. ഡിജിറ്റൽ പണമായതിനാലും ട്രാക്ക് ചെയ്യാൻ സാധിക്കാത്തതുമാണ് ഇതിന് കാരണം. ബ്ലോക്ക്ചെയിൻ അനലിറ്റിക്‌സ് കമ്പനിയായ Chainalysis ന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
യുക്രെയ്‌നിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങളിൽ വിലകുറഞ്ഞ വാണിജ്യ ഡ്രോണുകളും പ്രധാന ആയുധമായി മാറിയിട്ടുണ്ട്. ഈ ഡ്രോണുകൾ ലോകത്തെ വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ എളുപ്പത്തിൽ ലഭ്യമായതിനാൽ, ആരാണ് വാങ്ങുന്നതെന്നും ഉദ്ദേശ്യമെന്താണെന്നും അധികൃതർക്ക് കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. 2022-ൽ റഷ്യ യുക്രെയ്ൽ യുദ്ധം ആരംഭിച്ച ശേഷം 83 ലക്ഷം ഡോളറിലധികം ഇടപാടുകൾ നടത്തിയതും ക്രിപ്‌റ്റോ ഡൊണേഷനായാണ്.