ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; ഹോര്‍മുസ് പഴയതുപോലെ ആകില്ലെന്ന് ഇറാന്‍
ഇസ്രായേലിന് നേരെ ഇറാൻ്റെയും ഹിസ്ബുല്ലയുടെയും ഹൂത്തികളുടെയും മിസൈലുകള്‍
തെഹ്‌റാന്‍: ഇറാനില്‍ ആക്രമണം കടുപ്പിച്ച് യുഎസും ഇസ്രായേലും. തെഹ്‌റാനിലെ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, പാലങ്ങള്‍, സ്റ്റീല്‍ പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ ബോംബിട്ടു. ആക്രമണം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടത്. അതേസമയം, വിഫല നീക്കങ്ങള്‍ യുഎസ് ഉപേക്ഷിക്കണമെന്നും ഹോര്‍മുസ് കടലിടുക്കിലെ പഴയ സാഹചര്യം പുനഃസ്ഥാപിക്കില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ നിന്ന് രാജ്യത്തിന് നേരെ മിസൈലുകള്‍ തൊടുത്തതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ജെറുസലേമിലും ഗ്രേറ്റര്‍ തെല്‍ അവിവിലും ആളുകള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് നേരെ ഹിസ്ബുല്ലയും ആക്രമണം ശക്തമാക്കി. വടക്കന്‍ നഗരമായ ബിഇനയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ നിന്ന് ഹൂത്തി മിസൈലുകളും ഇസ്രായേല്‍ ലക്ഷ്യമാക്കിയെത്തി. ജോര്‍ദാനിലെ സൈനികതാവളത്തിലെ യുഎസ് പോര്‍വിമാനങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ അറിയിച്ചു.
തെഹ്‌റാനിലെ ഏറ്റവും വലിയ പാലം പുനര്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത വിധം തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൂടുതല്‍ കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുകയാണ്. ഇനിയും വൈകും മുമ്പ് കരാറിന് തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
34 ദിവസമായി തുടരുന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണസംഖ്യ 2076 ആയി. പരിക്കേറ്റവരുടെ എണ്ണം 26,500 കവിഞ്ഞു. ലബനനില്‍ 1345 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ 28 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.