'ദിസ് ഈസ് എന്റർടൈൻമെന്റ്'; വിനോദ മേഖലയിൽ കരുത്തുകാട്ടി സൗദി

2025ൽ വിവിധ ഇവന്റുകളിലായി എത്തിയത് 8.9 കോടി സന്ദർശകർ

Update: 2026-04-03 06:44 GMT

റിയാദ്: കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ വിനോദ മേഖലയിലേക്കുള്ള സന്ദർശകരുടെ എണ്ണം 8.9 കോടി കവിഞ്ഞതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. മേഖലയിൽ സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി അതോറിറ്റി നടത്തിയിട്ടുള്ള ഇടപെടലുകളുടെ ഫലമാണ് ഈ കണക്കുകൾ. 6,778 കമ്പനികളുടെ പങ്കാളിത്തത്തോടെ 1,690 ഇവന്റുകളാണ് രാജ്യത്തുടനീളം നടന്നത്.

2025ൽ വിവിധ ഇവന്റുകൾക്കായി ആകെ നൽകിയത് 6,490 ലൈസൻസുകളാണ്. കൂടാതെ, ഇതേ വർഷം 472 വേദികൾക്ക് ഇവന്റുകൾ നടത്താൻ അനുമതിയും നൽകി. 2024ൽ 422 വേദികൾക്കായിരുന്നു ലൈസൻസ് നൽകിയിരുന്നത്. അതായത് 12 ശതമാനത്തിന്റെ വർധനവ്. അതേസമയം രാജ്യത്ത് സജീവമായി പ്രവർത്തിക്കുന്ന വിനോദ വേദികളുടെ ആകെ എണ്ണം 975 ആയി. 2024ൽ ഇത് 513 ആയിരുന്നു.

92 ശതമാനം നിക്ഷേപകരും അതോറിറ്റിയുടെ നിയന്ത്രണങ്ങൾ പാലിക്കുന്നതായും രാജ്യത്ത് നടക്കുന്ന ഇവന്റുകളിൽ 95 ശതമാനവും നിയമാനുസൃതമാണെന്നും വാർഷിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വിനോദ മേഖലയിൽ സന്ദർശകരുടെ പ്രധാന ഓപ്ഷനായി മാറുന്നതിൽ സൗദി 65 ശതമാനം പുരോ​ഗതി കൈവരിച്ചതായും കൂടാതെ സന്ദർശക സംതൃപ്തിയിൽ രാജ്യം 74 ശതമാനത്തിലേക്കെത്തിയതായും റിപ്പോർട്ട് വ്യക്തമാക്കി. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News