'ആക്രമണം നടത്തുന്ന ഫലസ്തീനികൾക്ക് മാത്രം വിവേചനത്തോടെ വധശിക്ഷ'; ഇസ്രായേൽ നീക്കത്തിനെതിരെ അറബ്- ഇസ്ലാമിക രാജ്യങ്ങൾ
ഫലസ്തീനികൾക്ക് അപ്പീലില്ലാതെ വധശിക്ഷ നടപ്പാക്കുന്നതാണ് ഇസ്രായേലിന്റെ വിവാദ നിയമം
റിയാദ്: ആക്രമണം നടത്തുന്ന ഫലസ്തീനികൾക്ക് മാത്രം വിവേചനത്തോടെ വധശിക്ഷ വിധിക്കാനുളള ഇസ്രായേൽ നീക്കത്തിനെതിരെ അറബ് ഇസ്ലാമിക രാജ്യങ്ങൾ. വംശീയ വിവേചനത്തിന് വഴിയൊരുക്കുന്ന നിയമങ്ങളിൽ നിന്ന് പിന്മാറണമെന്നും സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന ഇസ്രായേലിന്റെ പുതിയ നിയമം മേഖലയിൽ സ്ഥിതിഗതികൾ സങ്കീർണമാക്കുമെന്നും അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലി പാർലമെന്റായ നെസറ്റാണ് തിങ്കളാഴ്ച വിവാദ നിയമം നടപ്പാക്കിയത്.
മരണങ്ങൾക്ക് കാരണമാകുന്ന ആക്രമണങ്ങളിൽ പിടിക്കപ്പെടുന്ന ഫലസ്തീനികൾക്ക് അപ്പീലില്ലാതെ വധശിക്ഷ നടപ്പാക്കുന്നതാണ് നിയമം. സംശയം തോന്നുന്നവരെ പോലും ഇതുപോലെ ശിക്ഷക്ക് വിധേയമാക്കാൻ നിയമം ദുരുപയോഗം ചെയ്യപ്പെടും. എന്നാൽ ഇസ്രായേലിന് അകത്തുള്ള ഫലസ്തീനികളെ കൊലപ്പെടുത്തിയാൽ ഇസ്രായേലി പൗരന്മാർക്ക് നിയമം ബാധകമാകില്ല. ഇസ്രായേലിലെ തീവ്രവാദക്കാരായ വലതുപക്ഷക്കാരുടെ സമ്മർദ്ദത്തിനൊടുവിലാണ് നിയമം പാസാക്കിയത്. നിയമങ്ങൾ നടപ്പാക്കാനുള്ള ഇസ്രായേലിന്റെ പരമാധികാരത്തെ മാനിക്കുന്നു എന്നായിരുന്നു യുഎസിന്റെ അനുകൂല നിലപാട്.
യുഎൻ ഉൾപ്പെടെ നിയമത്തെ എതിർത്തു. വ്യത്യസ്ത അറബ് രാജ്യങ്ങളും രംഗത്തു വന്നതോടെയാണ് സംയുക്ത പ്രസ്താവന. സൗദി അറേബ്യ, ഖത്തർ, യുഎഇ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, എന്നീ എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രായേലിന്റെ പുതിയ മരണശിക്ഷാ നിയമത്തെ ശക്തമായി എതിർത്ത് രംഗത്ത് വന്നു. നിലവിൽ ഇസ്രായേലിലെ ഫലസ്തീൻ തടവുകാരന്മാർക്ക് മേൽ മർദനം, ക്രൂരമായ പീഡനം, പട്ടിണി, അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കൽ തുടങ്ങിയ ദുരനുഭവങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഇതിനിടയിൽ നിയമം നടപാപ്പാക്കുന്നത് സാഹചര്യം കൂടുതൽ വഷളാകുമെന്ന് എട്ട് രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
ഇസ്രായേലിലെ ദേശീയ സുരക്ഷാ മന്ത്രി ഇതാമാർ ബെൻ ഗവീർ ആണ് ഈ നിയമം നടപ്പാക്കാൻ പ്രധാനമായി സമ്മർദ്ദം ചെലുത്തിയത്. അദ്ദേഹത്തിന്റെ ഓട്സ്മ യഹൂദിത്ത് പാർട്ടിയുടെ സഖ്യ കരാറിന്റെ ഭാഗമായിരുന്നു നിയമം നടപ്പാക്കുമെന്ന നെതന്യാഹുവിന്റെ വാഗ്ദാനം. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമ്പോൾ എതിർപ്പുമായി വരുന്നവരെ നേരിടാനും നിയമം ദുരുപയോഗം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.