ചരക്കുനീക്കം; ജിദ്ദ തുറമുഖത്തെ ഇന്ത്യയടക്കം 13 ആഗോള തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നു
2 പുതിയ ഷിപ്പിങ് സർവീസുമായി പസഫിക് ഇന്റർനാഷണൽ ലൈൻസ്
റിയാദ്: ജിദ്ദ ഇസ്‍ലാമിക് പോർട്ടിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഷിപ്പിങ് കമ്പനിയായ പസിഫിക് ഇന്റർനാഷണൽ ലൈൻസ് രണ്ട് പുതിയ സർവീസുകൾ ആരംഭിച്ചതായി സൗദി പോർട്ട് അതോറിറ്റി അറിയിച്ചു. 'RGS, 'RS2' എന്നീ പേരുകളിലുള്ള ഈ സേവനങ്ങൾ റെഡ് സീ മേഖലയിലെ പ്രധാന ലോജിസ്റ്റിക് ഹബ്ബ് എന്ന നിലയിൽ ജിദ്ദ തുറമുഖത്തിന്റെ സ്ഥാനം ഉറപ്പിക്കും.
ഈ വിപുലീകരണത്തിലൂടെ ഏകദേശം 14,000 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ അധികമായി കൈകാര്യം ചെയ്യാൻ സാധിക്കും. ജിദ്ദ തുറമുഖത്തെ ഇന്ത്യയിലെ നവ ഷേവ, മുന്ദ്ര എന്നീ തുറമുഖങ്ങളുമായും ജിബൂട്ടി, സോമാലിയയിലെ ബർബറ എന്നിവയുമായും ബന്ധിപ്പിക്കുന്നു. 1,810 കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയാണ് ഈ RGS എന്ന സർവീസിനുള്ളത്.
ചൈനയിലെ ക്വിംഗ്ദാവോ, ഷാങ്ഹായ്, നിംഗ്ബോ, നാൻഷാ, ഷെക്കോവു എന്നീ തുറമുഖങ്ങൾക്കും സിംഗപ്പൂർ, ജിബൂട്ടി, ഈജിപ്തിലെ സുഖ്ന, ജോർദാനിലെ അഖബ എന്നിവയുൾപ്പെടെ 9 തുറമുഖങ്ങളുമായി RS2 സർവീസ് ജിദ്ദയെ ബന്ധിപ്പിക്കുന്നു. 11,923 കണ്ടെയ്‌നറുകളാണ് ഇതിന്റെ ശേഷി. നിലവിൽ 62 മൾട്ടി പർപ്പസ് ബെർത്തുകളുള്ള ജിദ്ദ ഇസ്ലാമിക് പോർട്ട്, പ്രതിവർഷം 130 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളാലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ട് കണ്ടെയ്‌നർ ടെർമിനലുകളും റീ-എക്‌സ്‌പോർട്ട് സേവന മേഖലകളും ഉൾപ്പെടുന്നു.