ഫിഫയുടെ പശ്ചിമേഷ്യയിലെ ആദ്യ ഗവേഷണ കേന്ദ്രമായി സൗദിയിലെ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി
ഫുട്‌ബോളിൽ ശാസ്ത്രീയ ഗവേഷണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും കൂടുതൽ ശക്തിപ്പെടുത്തും
ജിദ്ദ: ഫിഫയുടെ പശ്ചിമേഷ്യയിലെ ആദ്യ ഗവേഷണ കേന്ദ്രമായി സൗദിയിലെ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി. ഫുട്‌ബോളിൽ ശാസ്ത്രീയ ഗവേഷണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് തീരുമാനം. സൗദി ഫിഫ ലോകകപ്പിനും രാജ്യത്തിന്റെ സ്‌പോർട്‌സ്-ടൂറിസം മേഖലകളിലെ വൻ നിക്ഷേപ പദ്ധതികൾക്കും കരുത്തേകുന്നതാണ് പുതിയ അംഗീകാരം.
ഏഷ്യയിൽ നിന്ന് ഫിഫയുടെ ഗവേഷണ കേന്ദ്രമായി അംഗീകാരം ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് കൗസ്റ്റ്. നിർമിത ബുദ്ധി ഉപയോഗിച്ച് മത്സരങ്ങളുടെ ഡാറ്റ വിശകലനം നടത്തി നടത്തുന്ന ഗവേഷണ പഠനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ലോകത്തിലെ അഞ്ചാമത്തെ ഫിഫ ഗവേഷണ കേന്ദ്രമായാണ് കൗസ്റ്റിന് അംഗീകാരം ലഭിച്ചത്.
ആദ്യഘട്ടത്തിൽ, പഴയ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിശകലനം ചെയ്ത് ഡാറ്റയായി മാറ്റും. ഇതുവഴി കളിക്കാരുടെ ചലനം മുതൽ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാകും.
ഖത്തർ ലോകകപ്പിലെയും വനിതാ ലോകകപ്പിലെയും കളിക്കാരുടെയും പന്തിന്റെയും ട്രാക്കിങ് ഡാറ്റ ഉപയോഗിച്ച് കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള വിശകലനങ്ങളുമാണ് പദ്ധതിയുടെ രണ്ടാം ഘട്ടം.
ഫിഫ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൗദിയെ ലോക ഫുട്‌ബോളിലെ പ്രധാന ഗവേഷണ-നവീകരണ കേന്ദ്രമായി ഉയർത്തും. ഇത് കായികരംഗത്തെ സാങ്കേതിക പുരോഗതിക്ക് പുതിയ വഴിതുറക്കും. കായിക മേഖലയിൽ സൗദി വൻ നിക്ഷേപത്തിനൊരുങ്ങുന്നതിനിടെയാണ് ഈ അംഗീകാരം.