റമദാൻ വരവായി; സൗദിയിലെ 18,000ത്തിലധികം പള്ളികളിൽ ശുചീകരണവും അറ്റകുറ്റപ്പണികളും പൂർത്തിയായി
Update: 2026-02-12 12:55 GMT
ജിദ്ദ: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18,691 പള്ളികളിലായി അറ്റകുറ്റപ്പണി, ശുചീകരണ പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. റമദാനിൽ പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി കൃത്യമായ പ്ലാനിങിലൂടെയാണ് ഓരോ പ്രോജക്റ്റും പൂർത്തിയാക്കുന്നത്.
പള്ളികളിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുക, അങ്കണങ്ങൾ വൃത്തിയാക്കുക, ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുക എന്നിവയാണ് പ്രധാന പ്രവർത്തികൾ. ഓരോ വർഷവും പള്ളികളിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് പ്രാദേശിക ബ്രാഞ്ചുകളുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.