പത്ത് വർഷത്തിനിടെ 40 ശതമാനത്തിന്‍റെ മാറ്റം; സൗദിയില്‍ റോഡപകട മരണങ്ങൾ കുത്തനെ കുറയുന്നു
2030ഓടെ അപകടമരണങ്ങൾ 50 ശതമാനം കുറക്കുകയാണ് സൗദിയുടെ ലക്ഷ്യം
റിയാദ്: കഴിഞ്ഞ പത്ത് വർഷത്തിനിടെ സൗദി അറേബ്യയിലെ ട്രാഫിക് അപകട മരണം 40 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. രാജ്യത്ത് നടപ്പിലാക്കിവരുന്ന ഗതാഗത നിയന്ത്രണങ്ങളും നിരീക്ഷണങ്ങളുമാണ് ഇതിന് സഹായകരമായത്. 2030ഓടെ അപകടമരണങ്ങൾ 50 ശതമാനം കുറക്കുകയാണ് സൗദിയുടെ ലക്ഷ്യം.
2013 മുതൽ 2022 വരെയുള്ള പത്ത് വർഷത്തെ കാലയളവിൽ ട്രാഫിക് അപകടംമൂലമുള്ള മരണങ്ങളിൽ 40 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2013ൽ 7,000ത്തിലധികം മരണങ്ങളും 39,000ൽ അധികം പരിക്കുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ആയപ്പോഴേക്കും ഇത് 4,555 മരണങ്ങളും, 24,000ത്തിലധികം പരിക്കുകളുമായി കുറഞ്ഞു.
2030ഓടെ റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനം കുറക്കുന്നതിനാവശ്യമായ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. ഇത് വളരെ വേഗത്തിൽ ഫലം കാണുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ലക്ഷ്യത്തിൽ നിന്ന് പത്ത് ശതമാനം മാത്രം അകലെയാണ് രാജ്യമെന്നും, ഉദ്ദേശിക്കുന്ന സമയത്തിന് മുമ്പ് തന്നെ ലക്ഷ്യം കൈവരിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
റോഡപകടങ്ങളും മരണങ്ങളും കുറക്കുന്നതിൻ്റെ ഭാഗമായി എല്ലാ റോഡുകളിലും ഗതാഗത നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കുകയും, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അപകടത്തിൽപ്പെടുന്നവർക്കായി ട്രാഫിക് വിഭാഗം അഞ്ച് മേഖലകളിൽ എയർ ആംബുലൻസ് സേവനങ്ങളും ആരംഭിച്ചു. കൂടാതെ റോഡപകടങ്ങളിൽപ്പെടുന്നവർക്ക് മാത്രമായി പ്രത്യേക മെഡിക്കൽ ടീമുകളും സെൻ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. ഏഴ് മന്ത്രാലയങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയാണ് ഇതിനായുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നത്.
Summary: Traffic accident deaths in Saudi Arabia down 40 percent in last 10 years: report