മലയാളി കുടുംബം അപകടത്തിൽ പെട്ട ബീശ റോഡിൽ വീണ്ടും രണ്ട് അപകടങ്ങൾ; ഇതര റൂട്ടുകൾ തിരഞ്ഞെടുക്കാൻ മുന്നറിയിപ്പ്
ടൂ വേ റൂട്ടുകളിൽ മുൻ പരിചയമില്ലാത്തവർ രാത്രി പ്രത്യേകം ശ്രദ്ധിക്കണം. പകൽ യാത്ര പോലും ടൂവേ റോഡിൽ ദുഷ്കരമാണ്. അത്ര വേഗത്തിലാണ് വാഹനങ്ങളെത്തുക.
സൗദിയിൽ മലയാളി കുടുബം അപകടത്തിൽ പെട്ട ബീശ റോഡിൽ വീണ്ടും അപകടങ്ങൾ. സൗദി കുടുംബങ്ങളാണ് അപകടത്തിൽ പെട്ടത്. ഇവരിൽ ചിലർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. അമിത വേഗമാണ് ഈ റൂട്ടിൽ അപകടത്തിൽ കാരണമാകുന്നത്. റിയാദ് ഭാഗത്ത് നിന്നും വരുന്നവരും പോകുന്നവരും തിരക്കേറിയ ഈ വഴി ഒഴിവാക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വാഹനങ്ങൾ രണ്ടു ദിശയിലും പോകുന്നതാണ് ബീശയിലേക്കുള്ള റോഡിന്റെ പല ഭാഗവും. കൂട്ടിയിടിച്ചാൽ വാഹനങ്ങൾ തകർന്നു പോകും.
ടൂ വേ റൂട്ടുകളിൽ മുൻ പരിചയമില്ലാത്തവർ രാത്രി പ്രത്യേകം ശ്രദ്ധിക്കണം. പകൽ യാത്ര പോലും ടൂവേ റോഡിൽ ദുഷ്കരമാണ്. അത്ര വേഗത്തിലാണ് വാഹനങ്ങളെത്തുക. കഴിഞ്ഞ ദിവസം മലയാളി കുടുംബം അപകടത്തിൽ പെട്ട ഈ റൂട്ടിൽ രണ്ട് അപകടങ്ങൾ വീണ്ടുമുണ്ടായി. മലയാളി കുടുംബത്തെ പ്രവേശിച്ച അതേ ആശുപത്രിയിലാണ് ഒരു കൂട്ടരെ എത്തിച്ചത്. റിയാദിൽ നിന്നും ബീശയിലേക്ക് മൂന്ന് റോഡുകളുണ്ട്. അതിൽ അതീവ ജാഗ്രത വേണ്ട റൂട്ടാണ് അൽ റെയ്ൻ വഴിയുള്ളത്. റിയാദിൽ നിന്നും മക്ക റോഡിൽ പോയാൽ മുസാഹ്മിയ എത്തും. ഇവിടെ നിന്നും 13 കി.മീ സഞ്ചരിച്ചാൽ ഇടതു ഭാഗത്തേക്ക് അൽ റെയ്ൻ വഴിയുള്ള ബീശ റോഡ് കാണാം. മൂന്ന് വർഷം മുന്നേ നിർമിച്ച ഈ റോഡിൽ അൽ റെയ്ൻ എത്തുന്നതു മുതൽ പല ഭാഗവും ടൂവേയാണ്. സ്പീഡ് നിയന്ത്രിക്കാൻ ഹമ്പുകളുണ്ട്. ഓരോ അഞ്ചു കി.മീയിലും സ്പീഡ് കാമറകൾ. ഇതിലാത്ത ഭാഗങ്ങൾ സ്ഥിരം ഇതുവഴി വാഹനമോടിക്കുന്നവർക്കറിയാം. ആ ഭാഗത്ത് അമിത വേഗത്തിൽ വാഹനമോടിക്കുന്നതോടെ പരിചയമില്ലാതെ എതിർ ദിശയിൽ വരുന്നവർ പതറും. രാത്രിയിൽ മുൻപരിചയമില്ലാത്തവർക്ക് ഒട്ടകങ്ങളുടെ സാന്നിധ്യവും ഭീഷണിയാണ്. ബീശയിലേക്കും അബഹയിലേക്കും വാദി അൽ ദവാസിർ വഴിയാണ് നല്ല ഹൈവേയുള്ളത്. ഹോതാ ബനീ തമീം വഴിയുള്ള ഈ റോഡിൽ വേഗത കുറക്കാൻ ഹമ്പുകളുണ്ട്. വൺവേയുമാണ്. എന്നാൽ ഗൂഗിൾ മാപ്പുപയോഗിക്കുന്നവർക്ക് 80 കി.മീ യാത്ര കുറക്കാവുള്ള മുസാഹ്മിയ ബീശ റോഡാണ് കാണിക്കുക. ഇതാണ് ആദ്യമായി ഈ റൂട്ടിൽ പോകുന്നവരെ കുടുക്കുക. രാത്രി ഈ റൂട്ട് വഴി പരിചയമില്ലാത്തവർക്ക് ഗുണമാകില്ലെന്ന് അൽ റെയ്നിലെ സാമൂഹ്യ പ്രവർത്തകർ പറയുന്നു. സൗദി സ്കൂളുകളിൽ സെമസ്റ്റർ അവധിക്കാലമായതോടെ തിരക്ക് കൂടുതലാണ് ഈ റൂട്ടിലും. ശ്രദ്ധയും ജാഗ്രതയും വേഗതാ നിയന്ത്രണവും ഒരു പോലെയില്ലെങ്കിൽ നഷ്ടം വലുതാകുമെന്നും റോഡുകളിലെ അപകടം സൂചിപ്പിക്കുന്നു.