ദുബൈയിലെ യാത്രക്കാരുടെ അഭിരുചി മനസിലാക്കാൻ സർവേ നടത്തുന്നു
ദുബൈയിലെയും സമീപ എമിറേറ്റുകളിലെയും 7000 ലധികം പേരിൽ നിന്നാണ് സർവേക്ക് വിവരങ്ങൾ ശേഖരിക്കുക
ദുബൈ: യാത്രക്കാരുടെ അഭിരുചി മനസിലാക്കാൻ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി സർവേ നടത്തുന്നു. ഈ മാസം ആരംഭിക്കുന്ന സർവേ ജൂൺ വരെ തുടരും. ഗതാഗത മേഖലയിലെ ഭാവി പദ്ധതികൾ രൂപപ്പെടുത്താൻ സർവേ ഫലം ഉപയോഗിക്കാനാണ് തീരുമാനം.
ദുബൈയിലെയും സമീപ എമിറേറ്റുകളിലെയും 7000 ലധികം പേരിൽ നിന്നാണ് സർവേക്ക് വിവരങ്ങൾ ശേഖരിക്കുക. പൗരന്മാരും താമസക്കാരും അടക്കം അയ്യായിരം കുടുംബങ്ങൾ, 1500 വ്യക്തികൾ, ദുബൈയിൽ പ്രവർത്തിക്കുന്ന 500 കാർഗോ കമ്പനികൾ എന്നിവരെ സർവെയിൽ ഉൾപ്പെടുത്തും.
യാത്രകളുടെ പുതിയ രീതികൾ, യാത്രക്കാരുടെ അഭിരുചികൾ എന്നിവ പഠിക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ ഗതാഗത ആസൂത്രണ വിഭാഗം ഡയറക്ടർ മുന അൽ ഉസൈമി പറഞ്ഞു. സർവേക്കായി വീടുകളിലെത്തി ചോദ്യങ്ങൾ കൈമാറും, വ്യക്തികളുമായി നേരിട്ടും, ഓൺലൈൻ വഴിയും അഭിമുഖം നടത്തും. കൂടുതൽ വ്യക്തികളിൽ നിന്ന് വിവരം ശേഖരിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടക്കമുള്ള സംവിധാനങ്ങളും ഉപയോഗിക്കും. സർവെ വിവരങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കും. ദുബൈ മെട്രോ, ട്രാം, ബസുകൾ, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സർവേയിലെ വിവരങ്ങൾ ഉപയോഗിക്കും.