ആക്രമണം 19ാം ദിനത്തിലേക്ക്; പ്രതിരോധിക്കാൻ യുഎഇ സജ്ജമെന്ന് പ്രതിരോധമന്ത്രാലയം
ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ ആയുധശേഖരവും സാങ്കേതിക കരുത്തും രാജ്യത്തിനുണ്ടെന്നും മന്ത്രാലയം
അബൂദബി: ഗൾഫ് മേഖലയിലെ യുദ്ധം 19-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജമെന്ന് പ്രതിരോധമന്ത്രാലയം. യുഎഇയെ ലക്ഷ്യമിട്ട് വന്ന 2,001-ലധികം മിസൈലുകളെയും ഡ്രോണുകളെയും യുഎഇയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായും മന്ത്രാലയം അറിയിച്ചു. ദീർഘകാലം നീണ്ടുനിൽക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ ആയുധശേഖരവും സാങ്കേതിക കരുത്തും രാജ്യത്തിനുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണ ഭീഷണികൾക്കിടയിലും രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളും വിനോദസഞ്ചാര മേഖലയും പൂർണമായി പ്രവർത്തിക്കുന്നുണ്ട്. 200ലധികം രാജ്യങ്ങളിൽ നിന്നുള്ള താമസക്കാർ സുരക്ഷിതരായി തുടരുന്നു. മാർച്ച് 3-ന് അബൂദബിയിൽ നടന്ന പത്രസമ്മേളനത്തിൽ, തകർക്കപ്പെട്ട ഇറാനിയൻ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ അധികൃതർ പ്രദർശിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏതൊരു കടന്നുകയറ്റത്തെയും ശക്തമായി നേരിടുമെന്നും പൗരന്മാരുടെയും സന്ദർശകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് നിലവിൽ രാജ്യത്തുടനീളം പിന്തുടരുന്നത്. യുഎഇയുടെ നയതന്ത്ര കരുത്തും സൈനിക ശേഷിയും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.