'തൊഴിൽതട്ടിപ്പ് തടയാൻ ഉദ്യോഗാർഥികൾ ജാഗ്രതപാലിക്കണം'; മുന്നറിയിപ്പുമായി നോർക്ക റൂട്ട്‌സ്

യാത്ര അംഗീകൃത റിക്രൂട്ടിങ് ഏജൻസ് വഴി മാത്രമാക്കണം, തൊഴിൽകരാറും ഓഫർ ലെറ്ററും ഉറപ്പാക്കണമെന്നും നോർക്ക റൂട്ട്സ്

Update: 2022-06-30 20:03 GMT
Editor : afsal137 | By : Web Desk
Advertising

തൊഴിൽത്തട്ടിപ്പ് സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ തന്നെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സിന്റെ മുന്നറിയിപ്പ്. ഇ- മൈഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിലിനായി പോകാവൂ എന്നും നോർക്ക റൂട്ട്‌സ് നിർദേശിച്ചു. തൊഴിലിനായി വിദേശത്തേക്ക് പോകും മുമ്പ് തൊഴിൽ ദാതാവിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ മനസ്സിലാക്കിയിരിക്കണമെന്നും നോർക്ക റൂട്ട്‌സ് മുന്നറിയിപ്പു നൽകി.

ഇ- മൈഗ്രേറ്റ് വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ www.emigrate.gov.in ൽ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. അനധികൃത റിക്രൂട്ടിങ് ഏജൻസികൾ നൽകുന്ന സന്ദർശക വിസകൾ വഴിയുള്ള യാത്ര നിർബന്ധമായും ഒഴിവൊക്കണമെന്നും നോർക്ക അധികൃതർ പറഞ്ഞു. തൊഴിൽ ദാതാവിൽ നിന്നുള്ള ഓഫർ ലെറ്റർ കരസ്ഥമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉറപ്പുവരുത്തണം. ശമ്പളം അടക്കമുള്ള സവന വേതന വ്യവസ്ഥകൾ അടങ്ങുന്ന തൊഴിൽ കരാർ വായിച്ചു മനസ്സിലാക്കണം. വാഗ്ദാനം ചെയ്ത ജോലിയാണ് വിസയിൽ കാണിച്ചിരിക്കുന്നതെന്നു ഉറപ്പാക്കണം. വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുമ്പ്, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്പോര്ട്ട് ഉടമകൾ, നോർക്കയയുടെ പ്രീ- ഡിപാർച്ചർ ഓറിയന്റേഷൻ പരിശീലന പരിപാടി ഉപയോഗപ്പെടുത്തേണ്ടതാണ്.

എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 ഇ.സി.ആർ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഇ.സി.ആർ പാസ്പോർട്ട് ഉടമകൾക്ക്, കേന്ദ്രസർക്കാരിന്റെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടൽ മുഖാന്തിരം തൊഴിൽ കരാർ നിർബന്ധമാണ്. സന്ദർശക വിസ നൽകിയാണ് അനധികൃത റിക്രൂട്ടിങ് ഏജന്റുമാർ ഇവരെ കബളിപ്പിക്കുന്നത്. വിദേശ തൊഴിലുടമ ഇവരുടെ സന്ദർശ വിസ തൊഴിൽ വിസയാക്കി നൽകുമെങ്കിലും, തൊഴിൽ കരാർ ഇ-മൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല. ഇക്കാരണത്താൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും വേതനം, താമസം,മറ്റു അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. തൊഴിലിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരും. കർശന ജാഗ്രത പാലിച്ചെങ്കിൽ മാത്രമേ വിസ തട്ടിപ്പുകൾക്കും തൊഴിൽപീഡനങ്ങൾക്കും അറുതി വരുത്താൻ സാധിക്കൂവെന്ന് നോർക്ക സി.ഇ.ഒ മുന്നറിയിപ്പ് നൽകി.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News