Writer - റസിൻ അബ്ദുൽ അസീസ്
razinab@321
അബൂദബി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി. അബൂദബി വിമാനത്താവളത്തിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്രംപിനെ സ്വീകരിച്ചു. ഖത്തറിൽ നിന്നെത്തിയ ട്രംപിന്, തങ്ങളുടെ വ്യോമ മേഖലയിൽ യുഎഇ ഫൈറ്റർ ജെറ്റുകൾ അകമ്പടി നൽകി. ഇരുരാഷ്ട്രങ്ങളുടെയും പതാകയേന്തിയ കുഞ്ഞുങ്ങൾ ട്രംപിനെ വരവേൽക്കാനെത്തിയിരുന്നു.
അമേരിക്കൻ ആഡംബര ഹോട്ടലായ റിറ്റ്സ് കാൾട്ടണിലെ വിശ്രമത്തിന് ശേഷം അബൂദബി രാജകൊട്ടാരത്തിലെത്തിയാണ് ശൈഖ് മുഹമ്മദ് - ട്രംപ് കൂടിക്കാഴ്ച. നിർമിതബുദ്ധി അടക്കമുള്ള വിവിധ മേഖലകളിൽ ഇരു രാഷ്ട്രങ്ങളും കരാറുകളിൽ ഒപ്പുവയ്ക്കും. അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് ട്രംപ് സന്ദർശിക്കുമെന്ന് കരുതുന്നു.
ഇന്ന് രാത്രി ശൈഖ് മുഹമ്മദ് ട്രംപിന് ഖസ്ർ അൽ വതൻ കൊട്ടാരത്തിൽ അത്താഴവിരുന്നൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സൗദി, ഖത്തർ രാഷ്ട്രങ്ങൾ സന്ദർശിച്ച ശേഷമാണ് ട്രംപ് യുഎഇയിലെത്തിയത്. സന്ദർശനത്തിലെ അവസാന രാഷ്ട്രമാണ് യുഎഇ. യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ യുഎസ് പ്രസിഡന്റാണ് ട്രംപ്.