വേഗം ടിക്കറ്റെടുക്കാം....; എയർ ഇന്ത്യ എക്സ്പ്രസിൽ 20% കിഴിവ്
ഫെബ്രുവരി 11- ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി ഫെബ്രുവരി 5വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ
ദുബൈ: ആഭ്യന്തര അന്താരാഷ്ട്ര യാത്രകളിൽ 20% വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ് മോർ സെയിൽ ആരംഭിച്ചു. ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ഒഫറിന്റെ ഭാഗമായി ഗൾഫ് മേഖലയിൽ നിന്ന് ആരംഭിക്കുന്ന ലൈറ്റ് നിരക്കുകൾ യുഎഇ 320 ദിർഹം, ഒമാൻ 23 റിയാൽ, ബഹ്റൈൻ 46 ദിനാർ, ഖത്തർ 378 റിയാൽ, കുവൈത്ത് 27 ദിനാർ, സൗദി 286 റിയാൽ എന്നിങ്ങനെയാണ്.
ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ക്യാബിന്‍ ബാഗേജിന് പുറമെ അധിക ചെക്ക് ഇന്‍ ലഗേജ് ഉണ്ടെങ്കില്‍ ആഭ്യന്തര യാത്രകളില്‍ 15 കിലോ ബാഗേജിന് 1500 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 2500 രൂപയും നല്‍കിയാല്‍ മതി. ഈ കാലയളവില്‍ വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന ന്യൂപാസ് അംഗങ്ങള്‍ക്ക് ബിസ് ക്ലാസ് നിരക്കില്‍ 25 ശതമാനം കിഴിവ് ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്‍ 58 ഇഞ്ച് വരെ അകലത്തിലാണ് സീറ്റുകള്‍ ഉള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫ്‌ളീറ്റിലേക്ക് അടുത്തിടെ ഉള്‍പ്പെടുത്തിയ 40ലധികം പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ബിസ് സീറ്റുകളുണ്ട്.
വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്ന വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് പ്രത്യേക കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത വിസ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഭ്യന്തര, അന്ത്രാരാഷ്ട്ര യാത്രകളില്‍ യഥാക്രമം 250, 600 രൂപയുടെ കഴിവും ലഭിക്കും. കൂടാതെ ഇഎംഐ, പേ ലേറ്റര്‍ പോലുള്ള സൗകര്യങ്ങളും വെബ്‌സൈറ്റിലുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇന്ത്യയില്‍ 45 സ്ഥലങ്ങളിലേക്കും ഗള്‍ഫ് ഉള്‍പ്പടെ 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കുമായി പ്രതിദിനം 500ലധികം വിമാന സര്‍വീസുകളുണ്ട്. ശനിയാഴ്ച ഹൈദരാബാദില്‍ പൂര്‍ത്തിയായ വിങ്സ് ഇന്ത്യ ഏവിയേഷന്‍ ഫെസ്റ്റിവലില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിയായി തിരഞ്ഞെടുത്തിരുന്നു. സമയ നിഷ്ഠ, മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു അവാര്‍ഡ്.