പുതിയ സാറ്റലൈറ്റുമായി യു.എ.ഇ; വിക്ഷേപണം റഷ്യയിൽ നിന്ന്, കൂടുതൽ രാജ്യങ്ങളുമായി കൈകോർക്കും
വിവിധ രാജ്യങ്ങളുമായി ചേർന്ന് കൂടുതൽ സാറ്റലൈറ്റുകൾക്ക് യു.എ.ഇ രൂപം നൽകും
ദുബൈ: റഷ്യൻ സോയൂസ് റോക്കറ്റിൽ യു.എ.ഇ പുതിയ സാറ്റലൈറ്റ് വിക്ഷേപിച്ചു. ബഹിരാകാശ യാത്ര മെച്ചപ്പെടുത്താനുള്ള യു.എ.ഇ, യു.എൻ ധാരണക്ക് ഇത് കൂടുതൽ ഊർജം പകരും. വിവിധ രാജ്യങ്ങളുമായി ചേർന്ന് കൂടുതൽ സാറ്റലൈറ്റുകൾക്ക് യു.എ.ഇ രൂപം നൽകും.
ഇരുപത് കിലോഗ്രാം ഭാരമുള്ള പി.എച്ച് വൺ ഡെമോ ക്യൂബ് ആണ് റഷ്യയിലെ വോസ്തോഷ്നി കോസ്മോഡ്രോമിൽ നിന്ന് സോയൂസ് രണ്ട് മുഖേന വിക്ഷേപിച്ചത്. വെളുപ്പിന് 3.35നായിരുന്നു വിക്ഷേപണം. ഔട്ടർ സ്പേസ് കാര്യങ്ങൾക്കുള്ള യു.എൻ ഓഫീസ് വിഭാഗമായ പേലോഡ് ഹോസ്റ്റിങ് ഇനീഷ്യേറ്റീവും ദുബൈ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും സഹകരിച്ചുള്ള ആദ്യ സംരംഭം കൂടിയാണിത്. ബഹിരാകാശവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ് പദ്ധതികൾക്ക് അവസരം ഒരുക്കാനാണ് യു.എന്നും യു.എ.ഇയും തീരുമാനിച്ചിരിക്കുന്നത്.
യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് സാറ്റലൈറ്റ് രൂപകൽപന. ഭൗമ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയാണ് സാറ്റലൈറ്റ് ദൗത്യം. ബഹിരാകാശത്ത് അടുത്ത അഞ്ച് നാളുകൾ നിരീക്ഷിച്ചാകും തുടർ നടപടികളെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ അറിയിച്ചു.
ബഹ്റൈൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായുള്ള സാങ്കേതിക സഹകരണത്തിൽ മറ്റൊരു സാറ്റലൈറ്റിന് കൂടി രൂപം നൽകാനുള്ള നീക്കവും ഊർജിതമാണ്.