ലോക നേതാക്കൾ ദുബൈയിൽ; ആഗോള സർക്കാർ ഉച്ചകോടിക്ക് തുടക്കം
'ഭാവി സർക്കാരിനെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം ബുധനാഴ്ച സമാപിക്കും.
ദുബൈ: ആഗോള സർക്കാർ ഉച്ചകോടിക്ക് ദുബൈയിൽ തുടക്കം. ലോകനേതാക്കൾ ഒഴുകിയെത്തിയ ആദ്യ ദിനം ചർച്ചകളാൽ സമ്പന്നമായി. 'ഭാവി സർക്കാരിനെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം ബുധനാഴ്ച സമാപിക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്‌യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ എത്തിയ വേദിയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയായിരുന്നു പ്രധാന പ്രഭാഷകൻ.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അൽ അഹ്‌മദ് അസ്സബാഹ്, യെമൻ പ്രധാനമന്ത്രി മഈൻ അബ്ദുൽ മാലിക്, ഇറാഖിലെ കുർദിസ്താൻ മേഖല പ്രസിഡന്റ് മസ്‌റൂർ ബർസാനി, സീഷൽസ് പ്രസിഡന്റ് വേവൽ റാംകലാവൻ, പരാഗ്വേ പ്രസിഡന്റ് മരിയോ അബ്‌ദോ ബെനറ്റിസ്, ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ, ലോക സാമ്പത്തിക ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ് എന്നിവരും സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായി കൈകോർക്കാൻ യു.എ.ഇക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് വ്യക്തമാക്കി. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കുന്നുണ്ട്. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും.