ഗൾഫ്-റഷ്യ സഹകരണം ശക്തമാക്കും; ജി.സി.സി വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

വിവിധ തുറകളിൽ സഹകരണം വിപുലപ്പെടുത്താൻ റഷ്യൻ പ്രസിഡൻറ് പുടിൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രി സർജി ലാവ്‌റോവ് അറിയിച്ചു

Update: 2023-07-10 21:44 GMT

ദുബൈ: ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ കൈകോർക്കാൻ ഒരുങ്ങി റഷ്യ. വിവിധ തുറകളിൽ സഹകരണം വിപുലപ്പെടുത്താൻ റഷ്യൻ പ്രസിഡൻറ് പുടിൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രി സർജി ലാവ്‌റോവ് അറിയിച്ചു. ആറംഗ ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ റഷ്യയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ലാവ്‌റോവ്.

ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികൾക്കും ചർച്ചയിലൂടെ പരിഹാരം സാധ്യമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. റഷ്യയും ഗൾഫ് രാജ്യങ്ങളും തമ്മിലെ ബന്ധം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജി.സി.സി യോഗം വിളിച്ചു ചേർത്തതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പ്രതികരിച്ചു. മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും യോഗം ചർച്ച ചെയ്യും.

Advertising
Advertising

യുക്രയിൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ നിലപാടിന് ഒരുക്കമാണെന്നും ജി.സി.സി നേതൃത്വം അറിയിച്ചു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രയിനിൽ നിന്നുള്ള ഗോതമ്പ് ഇറക്കുമതി വിഘ്‌നം കൂടാതെ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത ജി.സി.സി നേതൃത്വം റഷ്യൻ നേതാക്കളെ ധരിപ്പിച്ചു. ആഗോളാടിസ്ഥാനത്തിൽ ഭക്ഷ്യവില ഉയരാതിരിക്കാൻ നടപടി വേണമെന്നും ജി.സിസി രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ഇറാനും ഗൾഫ് രാജ്യങ്ങളും തമമിൽ രൂപപ്പെടുത്തിയ പുതിയ ധാരണയും ജി.സി.സി യോഗത്തിൽ ചർച്ചയായി.

റഷ്യ, ജി.സി.സി വ്യാപാരത്തിൽ ഗണ്യമായ വർധനയാണുള്ളത്. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും ജി.സി.സി യോഗം വിലയിരുത്തി. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന അതിക്രമങ്ങളിൽ ജി.സിസി നേതൃത്വം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News