മാധ്യമം പത്രത്തിനെതിരെ കത്തയച്ച കെ.ടി ജലീലിനെതിരെ പ്രവാസലോകത്ത് കടുത്ത പ്രതിഷേധം

കോവിഡ് മൂലമുണ്ടായ ആശങ്കയിൽ ഒപ്പം നിന്നത് മാധ്യമം പത്രമാണെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

Update: 2022-07-23 18:27 GMT
Editor : rishad | By : Web Desk

ദുബൈ: മാധ്യമം പത്രത്തിനെതിരെ കത്തയച്ച മുൻമന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി പ്രവാസികളും . കോവിഡ് മൂലമുണ്ടായ ആശങ്കയിൽ ഒപ്പം നിന്നത് മാധ്യമം പത്രമാണെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രോട്ടോകോൾ മറികടന്ന് രഹസ്യമായി കത്തയച്ചതിനെതിരെയാണ് പ്രവാസികളുടെ പ്രതിഷേധം.

കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടം, പലർക്കും ജോലി നഷ്ടപ്പെട്ടു. ദിവസങ്ങളോളം ജോലിയില്ലാതെ റൂമുകളിൽ ഒറ്റക്കായവർ നാടണയാൻ ആഗ്രഹിച്ച നിമിഷങ്ങൾ. ആ സമയം നാട്ടിലേക്ക് വിമാന സർവീസുണ്ട്. പക്ഷേ കടുത്ത നിബന്ധനകൾ വെച്ചു. സൗദി പ്രവാസികൾക്ക് പാലിക്കാൻ കഴിയാത്തതായിരുന്നു അവയെല്ലാം. അത് ചൂണ്ടിക്കാട്ടി, മരിച്ച പ്രവാസികളുടെ ചിത്രങ്ങൾ സഹിതമാണ് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത്. അതിനെതിരെ രഹസ്യമായി വിദേശത്തെ ഒരു സർക്കാറിന് കത്തയച്ച നടപടിക്കെതിരെ ശക്തമാവുകയാണ് പ്രതിഷേധം.

Advertising
Advertising

സൗദിയിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളുള്ള പ്രധാന വിമാനത്താവളങ്ങളിലേക്ക് എത്താൻ പലരും പ്രയാസപ്പെട്ടിരുന്നു. തബൂക്ക്, അബഹ, വാദി ദവാസിർ, ജിസാൻ എന്നിവിടങ്ങളിൽ നിന്ന് മണിക്കൂറുകൾ താണ്ടി വേണം അന്ന് പ്രവാസികൾക്ക് വിമാനത്താവളത്തിലെത്താൻ. അതും കർഫ്യൂ നില നിൽക്കുന്ന സമയവും. അന്നാണ് പ്രവാസികളെല്ലാം വരുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. സൗദിയിൽ പലയിടത്തും അന്ന് ടെസ്റ്റിങ് സെന്ററുകൾ പോലും ആയി വരുന്നേയുള്ളൂ.

ഈ ചട്ടം വെച്ചതോടെ പലരുടേയും യാത്ര മുടങ്ങി. മാനസിക സമ്മർദ്ദത്തിലായ പലരും മരിച്ചത് കോവിഡിനൊപ്പം ഹൃദയാഘാതം കൂടി എത്തിയതോടെയാണ്. ഇതോടെയാണ് മാധ്യമം ഇനിയുമെത്ര പേർ മരിക്കണമെന്ന ചോദ്യമിട്ടത്.

സർക്കാറിന്റെ ചട്ടങ്ങളെ അന്നെല്ലാവരും ചോദ്യം ചെയ്തു. വാർത്തക്ക് പിന്നാലെ സംസ്ഥാന സർക്കാർ സൗദിയിൽ നിന്നുള്ളവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട, പിപിഇ കിറ്റ് മതി എന്ന് പ്രഖ്യാപിച്ചു. സംസ്ഥാന- കേന്ദ്ര സർക്കാറുകളോടുള്ള ആ വാർത്തയിൽ പ്രകോപിതനായാണ് രഹസ്യമായി കെ.ടി ജലീൽ കത്തയച്ചത്. പ്രോട്ടോകോൾ ലംഘിച്ച് കെ.ടി ജലീൽ അയച്ച കത്ത് പുറത്തായതോടെ പ്രവാസ ലോകത്തും മുൻമന്ത്രിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പ്രവാസികൾ പ്രതിസന്ധിയിലായ സമയം ഇടത് വലത് സംഘടനകളുടെ പോഷക ഘടകങ്ങളും സന്നദ്ധ സംഘടനകളും പ്രവാസികൾക്കൊപ്പം ഒന്നിച്ചു നിന്നതായിരുന്നു കോവിഡ് കാലം. അക്കാലത്ത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ അപ്രായോഗിക നിർദേശങ്ങളെ ചോദ്യം ചെയ്തതിന് പത്രത്തിനെ തന്നെ ഇല്ലാതാക്കാൻ കത്തയച്ചതോടെ ഭീരുത്വമാണ് പുറത്തുവരുന്നതെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. 

Watch Video Report

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News