ഹഥ്റാസ് കേസ്: സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനു വേണ്ടി രാജ്യസഭയിൽ ശബ്ദമുയർത്തി പി.വി അബ്ദുൽ വഹാബ് എം.പി

നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് സിദ്ദീഖ് കാപ്പന്‍റെ വിഷയം പി.വി അബ്ദുൽ വഹാബ് എം.പി അവതരിപ്പിച്ചത്

Update: 2021-02-05 15:10 GMT
Advertising

ഹഥ്റാസില്‍ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനും വാർത്ത റിപ്പോർട്ട് ചെയ്യാനുമായി പോയ മലയാളി മാധ്യമപ്രവർത്തൻ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യു.പി പൊലീസ് നടപടിക്കെതിരെ പാർലമെന്‍റില്‍ ശബ്ദമുയർത്തി പി.വി അബ്ദുൽ വഹാബ് എം.പി. കേരളത്തിലെ പത്രപ്രവർത്തകർ ഇദ്ദേഹത്തിന്‍റെ മോചനത്തിനു വേണ്ടി സമരത്തിലാണെന്നും സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ ഉടൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് സിദ്ദീഖ് കാപ്പന്‍റെ വിഷയം പി.വി അബ്ദുൽ വഹാബ് എം.പി അവതരിപ്പിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെ പിന്തുണച്ച അദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമരത്തിൽ ഇടപെടൽ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞ് എം.പി ഫണ്ട് വേണ്ടെന്നു വെച്ച പ്രധാനമന്ത്രിയുടെ നടപടിയെയും പി.വി അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ വിമർശിച്ചു. 2004ൽ ഞാൻ എം.പിയായ സമയത്ത് അഞ്ചു കോടിയായിരുന്നു എം.പി ഫണ്ട്. അന്ന് ഈ പണംകൊണ്ട് 750ലധികം ക്ലാസ്സ് മുറികൾ നിർമ്മിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് ഈ തുക അമ്പതോ അറുപതോ ക്ലാസ്സ് മുറികൾക്ക് മാത്രമേ തികയുകയുള്ളൂ. ദിനേനയെന്നോണം തങ്ങളെ സമീപിക്കുന്ന ജനങ്ങളെ സഹായിക്കാൻ എം.പി ഫണ്ട് അനിവാര്യമാണെന്നും എം.പി ഫണ്ട് ഉടൻ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിൻ വിതരണത്തിന്‍റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതായി അഭിപ്രായപ്പെട്ട പി.വി അബ്ദുൽ വഹാബ് എം.പി വാക്‌സിൻ വിതരണം ചെയ്യുമ്പോൾ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ജനപ്രതിനിധികൾക്ക് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു.

Tags:    

Similar News