'തുറന്നപുസ്തകം, മറച്ചുവയ്ക്കാൻ ഒന്നുമില്ല': ഫിറോസ് കുന്നംപറമ്പിൽ

"നിയമസഭയിൽ ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമായി മാറണം"

Update: 2021-03-18 10:41 GMT

തവനൂർ: തന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകം പോലെ കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പിലുണ്ടെന്ന്‌ തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. തന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ മറച്ചു വയ്ക്കാൻ ഒന്നുമില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ ആരോപണങ്ങളായി തന്നെ നിലനിൽക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫിറോസ്.

സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പരിമിതിയുണ്ട്. ഇതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്. സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ ഇതിന് സാധിക്കൂ. നിയമസഭയിൽ ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമായി മാറണം. ചാരിറ്റിയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതില്ല- ഫിറോസ് പറഞ്ഞു.

Advertising
Advertising

കോൺഗ്രസാണ് ആദ്യം സീറ്റു വാഗ്ദാനം ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. താനിപ്പോഴും ലീഗ് അനുഭാവിയാണ്. യുഡിഎഫ് സംവിധാനത്തിലാണ് മത്സരിക്കുന്നത്. കോൺഗ്രസ്, ലീഗ് വേർതിരിവുകൾ ഒന്നും യുഡിഎഫിലില്ല. മുന്നണി സംവിധാനം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുക- ഫിറോസ് കൂട്ടിച്ചേർത്തു.

മത്സരിക്കാനായി മലപ്പുറത്തെ സീറ്റ് എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനമാണ് എന്നായിരുന്നു ഫിറോസിന്റെ മറുപടി. 'പാർട്ടി ഒരു സീറ്റിൽ മത്സരിക്കാൻ പറഞ്ഞാൽ അത് അനുസരിക്കുക മാത്രം. പിന്നെ, ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരളത്തിലുടനീളം ഓടിനടന്ന ഒരാൾക്ക് പാലക്കാടും തവനൂരും തമ്മിൽ വ്യത്യാസമില്ല. മണ്ഡലത്തിൽ വിജയിച്ചാൽ അവിടെത്തന്നെ വീട് എടുത്ത് താമസിക്കും' - ഫിറോസ് വ്യക്തമാക്കി.

രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തത് എന്നും യുഡിഎഫ് അനുഭാവിയാണ് എന്നതു കൊണ്ട് ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് ഇരയായി എന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

Tags:    

Similar News