Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടികൂടിയത് 134 താരങ്ങളെന്ന് കണക്കുകൾ. പിടികൂടിയവരിൽ എട്ടു പേർ മൈനർ താരങ്ങളാണ്. പട്ടികയിൽ രണ്ട് മലയാളികളും ഉണ്ട്.
ഇന്ത്യൻ കായിക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗത്തിന് പിടിക്കപെടുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം മെഡൽ നേടിയവർ മുതൽ വളർന്നുവരുന്ന യുവ താരങ്ങൾ വരെ പട്ടികയിൽ ഉണ്ട്. അത്‌ലറ്റിക്സ് താരങ്ങളാണ് നാഡയുടെ പരിശോധനയിൽ കുടുങ്ങിയവരിൽ കൂടുതൽ. 41 അത്‌ലറ്റിക്സ് താരങ്ങളാണ് കഴിഞ്ഞ വർഷം പിടിക്കപെട്ടത്. എട്ട് മൈനർ കായിക താരങ്ങളും പിടിക്കപ്പെട്ടവരിലുണ്ട്. സസ്‌പെൻഷൻ ലഭിച്ച 134പേരിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവടക്കം രണ്ട് പേർ മലയാളികൾ ആണ്. രണ്ട് പരാഒളിമ്പിക്സ് താരങ്ങളും ഇക്കൂട്ടത്തിലുണ്ട്.
അത്‌ലറ്റിക്സ് ഒഴിവാക്കിയാൽ വെയിറ്റ്ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ഗുസ്തി ഇനങ്ങളിലാണ് കൂടുതൽ താരങ്ങൾക്ക് പിടിവീണത്. വുശു, നീന്തൽ, ബോക്സിങ്, കിക്ക്ബോക്സിങ്, കബഡി, ബോഡി ബിൽഡിങ്,ഹാൻഡ്ബോൾ, ജൂടോ, സൈക്ലിങ്, ബാസ്കറ്റ്ബോൾ താരങ്ങളും പിടിക്കപ്പെട്ടവരിൽ ഉണ്ട്. ആറ് മാസം മുതൽ നാല് വർഷം വരെയാണ് ഇവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.