16കാരനായ മകൻ അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊന്നു
വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു റാണി.
Photo| Special Arrangement
ഛണ്ഡീഗഢ്: ഹരിയാനയിൽ അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊന്ന് 16കാരനായ മകൻ. ലഡ്‌വ ജില്ലയിലെ ദൂധ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 45കാരിയായ മുകേഷ് റാണിയാണ് കൊല്ലപ്പെട്ടത്.
വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു റാണി. കുട്ടി പിതാവിനൊപ്പമാണ് താമസം. ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയ മകൻ, കൈയിലിരുന്ന കോടാലി കൊണ്ട് അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റാണിയെ അയൽക്കാർ കുരുക്ഷേത്രയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളാവുകയും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നെന്ന് ലഡ്‌വ ഡിവൈഎസ്പി രന്ധിർ സിങ് പറഞ്ഞു.
പ്രതിയായ കുട്ടിയെ സംഭവത്തിന് ശേഷം കാണാനില്ലെന്നും കൊലയ്ക്ക് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു.
റാണിയുടെ മൂത്ത മകൻ വിദേശത്താണ്. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കൗമാരക്കാരനെ ഇത്ര വലിയ ക്രൂരതയിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ കുടുംബപ്രശ്നങ്ങൾ ഉൾപ്പെടെ സാധ്യമായ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.