വ്യാജ ചെക്ക് നൽകി 72 കോടി തട്ടാൻ ശ്രമം; മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

Update: 2021-09-28 08:46 GMT
Advertising

ബാങ്ക് ഉദ്യോഗസ്ഥരെ കബളിപ്പിച്ച്  72കോടി രൂപ തട്ടാൻ ശ്രമിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹി പാർലിമെന്റ് സ്ട്രീറ്റ് എസ്.ബി.ഐ ശാഖയിലാണ് സംഭവം  വ്യാജ ചെക്ക് നൽകിയാണ് ഇവർ പണം തട്ടാൻ ശ്രമിച്ചത്. ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ വ്യാജ ചെക്കുമായാണ് ഇവർ ബാങ്കിലെത്തിയത്. തുക മുഴുവൻ മറ്റൊരു എസ്.ബി.ഐ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഇവർ ആവശ്യപ്പെട്ടു. 


എന്നാൽ ചെക്ക് വ്യാജമാണെന്ന് കണ്ടെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നവീൻ ശർമ്മ എന്ന് പേരുള്ളയാൾ കഴിഞ്ഞ ബുധനാഴ്ച എസ്.ബി.ഐയുടെ പാർലിമെന്റ് ബ്രാഞ്ചിലെത്തി 72 കോടി രൂപയുടെ  ചെക്ക് നല്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. " ബാങ്ക് കൗണ്ടറിലെ ഉദ്യോഗസ്ഥർ ചെക്കിന്റെ ആധികാരികത പരിശോധിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. എൻ.ഡി.എം.സി യുടെ അക്കൗണ്ടുകൾ കൈകാര്യം ചെയുന്ന ബാങ്ക് ഉദ്യോഗസ്ഥൻ എൻ.ഡി.എം.സിയെ ബന്ധപ്പെടുകയും ചെക്ക് തങ്ങൾ നല്കിയതല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു." - എഫ്.ഐ.ആറിൽ പറയുന്നു.

തനിക്ക് വിപിൻ കുമാർ എന്നയാളിൽ നിന്നാണ് ചെക്ക് ലഭിച്ചതെന്ന് നവീൻ ശർമ്മ പൊലീസിനോട് പറഞ്ഞു.നവീൻ ശർമ്മയുടെ കൂടെ രാഹുൽ കുമാറെന്നയാളുമുണ്ടായിരുന്നു. മൂവരെയും  ചോദ്യം ചെയ്തു വരികയാണെന്നും ഇവർക്കെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കൃത്രിമ രേഖയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചാർത്തി കേസെടുത്തുവെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News