'കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവരേ കയ്യടിക്കൂ, ഞാൻ മരിച്ചിട്ടില്ല'; അൺ ഹാപ്പി ഇൻഡിപെൻഡൻസ് ഡേയുമായി പ്രകാശ് രാജ്

''വീടുകളിൽ മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെടാനായി കാത്തിരിക്കുമ്പോൾ... കൊള്ളക്കാരുടെ ഘോഷയാത്ര നിങ്ങളുടെ വീട്ടുമുറ്റത്തിലൂടെ നീങ്ങുമ്പോൾ... എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കാനാകില്ല''

Update: 2023-08-15 12:30 GMT
Advertising

സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികൾ അനാഥരാക്കപ്പെടുകയും ന്യൂനപക്ഷം ബുൾഡോസ് ചെയ്യപ്പെടുകയും ചെയ്യുമ്പോൾ താൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനില്ലെന്ന് നടൻ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ (ഇപ്പോൾ എക്‌സ്) പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. മരിച്ചവർ മാത്രമേ കൊലയാളിയുടെ പ്രസംഗത്തിന് കയ്യടിക്കൂവെന്നും താൻ മരിച്ചിട്ടില്ലെന്നും വ്യാജ ദേശീയതയെയും ആഘോഷിക്കാനില്ലെന്നും താരം പറഞ്ഞു. അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ എന്ന ഹാഷ്ടാഗോടെയായിരുന്നു പ്രതികരണം.

'ക്ഷമിക്കണം. എനിക്ക് നിങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാനാകില്ല. വീടുകളിൽ മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെടാനായി കാത്തിരിക്കുമ്പോൾ... കൊള്ളക്കാരുടെ ഘോഷയാത്ര നിങ്ങളുടെ വീട്ടുമുറ്റത്തിലൂടെ നീങ്ങുമ്പോൾ... എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കാനാകില്ല.

എല്ലാ വീടുകളും ശ്മശാന ഭൂമിയാകുമ്പോൾ നിങ്ങൾക്ക് പതാക ഉയർത്താനാകുമോ?

ബുൾഡോസറുകൾക്ക് ദേശഭക്തി ഉണർത്താനാകുമെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ?

ക്ഷമിക്കണം.

എന്റെ രാജ്യത്തിനൊപ്പം കരയുമ്പോൾ, എനിക്ക് നിങ്ങളുടെ കൂടെ ആഘോഷിക്കാനാകില്ല. മരിച്ചവർക്ക് മാത്രമേ കൊലയാളിയുടെ പ്രസംഗത്തിന് കയ്യടിക്കാനാകൂ... ഞാൻ മരിച്ചിട്ടില്ല. എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കാനാകില്ല'

ട്വീറ്ററിൽ പ്രകാശ് രാജ് പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

നേരത്തെയും ഹിന്ദുത്വ പാർട്ടികളെയും ഭരണകൂടത്തെയും വിമർശിച്ച് പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു. കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കെതിരായ ഫ്‌ളൈയിങ് കിസ് ആരോപണത്തിലും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വിമർശിച്ച് പ്രകാശ് രാജ് പ്രതികരിച്ചു. 'മുൻഗണനകൾ... മാഡം ജിയെ ഒരു ഫ്‌ളൈയിങ് കിസ് അസ്വസ്ഥയാക്കി. മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചതല്ല അസ്വസ്ഥയാക്കിയത്'- എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News