വിമാനത്താവളത്തിൽ മാതാപിതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ ഉപദ്രവിച്ചതായി നടൻ സിദ്ധാർഥ്; 'ഇന്ത്യയിൽ ഇങ്ങനെ'യെന്നും മറുപടി

വിമാനത്താവളത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് നടന്റെ കുറിപ്പ്.

Update: 2022-12-28 09:27 GMT
Advertising

ചെന്നൈ: തമിഴ്‌നാട്ടിലെ മധുര വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്റെ മാതാപിതാക്കളെ ഉപദ്രവിച്ചെന്ന് നടൻ സിദ്ധാർഥ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടൻ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

20 മിനിറ്റോളമാണ് പ്രായമായ മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നതെന്ന് നടൻ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഹിന്ദി മാത്രം പറഞ്ഞുകൊണ്ടിരുന്നെന്നും ബാഗിലുണ്ടായിരുന്ന നാണയങ്ങൾ മാറ്റാൻ നിർബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആവർത്തിച്ച് ഹിന്ദിയിൽ സംസാരിച്ച ഉദ്യോഗസ്ഥർ, ഇംഗ്ലീഷിൽ സംസാരിക്കാൻ മാതാപിതാക്കൾ അഭ്യർഥിച്ചിട്ടും വിസമ്മതിച്ചെന്നും നടൻ ആരോപിച്ചു. തങ്ങൾ പ്രതിഷേധിച്ചപ്പോൾ ഇന്ത്യയിൽ ഇത് ഇങ്ങനെയാണ് എന്നായിരുന്നു മറുപടിയെന്നും നടൻ വ്യക്തമാക്കി. വിമാനത്താവളത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് നടന്റെ കുറിപ്പ്.

"മധുര എയർപോർട്ടിൽ സി.ആർ.പി.എഫ് 20 മിനിറ്റ് ഉപദ്രവിച്ചു. അവർ എന്റെ പ്രായമായ മാതാപിതാക്കളെ ബാഗിൽ നിന്ന് നാണയങ്ങൾ മാറ്റാൻ നിർബന്ധിച്ചു. ഇംഗ്ലീഷിൽ സംസാരിക്കാൻ പറഞ്ഞിട്ടും ആവർത്തിച്ച് ഹിന്ദിയിൽ സംസാരിച്ചു. ഞങ്ങൾ പ്രതിഷേധിച്ചപ്പോൾ അവർ പറഞ്ഞു, ഇന്ത്യയിൽ ഇത് ഇങ്ങനെയാണ്, അധികാരം കാണിക്കുന്ന, ഒരു പണിയുമില്ലാത്തവർ"- നടൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.


മധുര വിമാനത്താവളത്തിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത് സി.ഐ.എസ്.എഫ് ആണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ താരം സി.ആർ.പി.എഫിനെതിരെ ആരോപണം ഉന്നയിച്ചത് ഡ്യൂട്ടിയിലുള്ളത് അവരാണെന്ന് തെറ്റിദ്ധരിച്ചാവാം എന്നാണ് നിഗമനം.

നേരത്തെ, ബി.ജെ.പി പ്രവർത്തകരിൽ നിന്ന് സിദ്ധാർഥ് വധഭീഷണി നേരിട്ടിരുന്നു. തമിഴ്നാട് ബി.ജെ.പി ഐ.ടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നും സിദ്ധാർഥ് ആരോപിച്ചിരുന്നു.

പിന്നാലെ, തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്ത പൊലീസ് സംരക്ഷണം നടൻ നിരസിച്ചിരുന്നു. പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതിൽ നന്ദി. ഈ പദവിയെ ഞാൻ മാന്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ഇതേ ഓഫിസർമാരുടെ സമയം ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ മറ്റേതെങ്കിലും നല്ലതിനായി ഉപയോഗപ്പെടുത്തുക എന്ന് സിദ്ധാർഥ് ട്വീറ്റ് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News