തിരിച്ചടി തുടരുന്നു; അദാനി നിക്ഷേപകര്‍ക്ക് ബുധനാഴ്ച നഷ്ടപ്പെട്ടത് 40,000 കോടി

ഫ്‌ളാഗ്ഷിപ്പ് കമ്പനി അദാനി എന്റർപ്രൈസസിനാണ് കൂടുതൽ തിരിച്ചടി നേരിട്ടത്

Update: 2023-02-22 12:23 GMT
Editor : abs | By : Web Desk

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനേറ്റ തിരിച്ചടി തുടരുന്നു. വിപണിയിൽ ലിസ്റ്റ് ചെയ്ത പത്ത് അദാനി കമ്പനികൾക്ക് ബുധനാഴ്ച ഉച്ചവരെ നഷ്ടമായത് 40000 കോടി രൂപയാണ്. ഫ്‌ളാഗ്ഷിപ്പ് കമ്പനി അദാനി എന്റർപ്രൈസസിനാണ് കൂടുതൽ തിരിച്ചടി നേരിട്ടത്. കമ്പനിയുടെ ഓഹരിയിൽ പത്തു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അദാനി ഗ്രീൻ കമ്പനികൾക്ക് അഞ്ചു ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തി.

ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിൽനിന്ന് ഒലിച്ചുപോയത്. മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനത്തിന്റെ പ്രധാന ആരോപണം. സംഭവത്തിൽ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയായ സെബി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertising
Advertising

അദാനിയുടെ നഷ്ടം ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും പ്രതിഫലിച്ചു. ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യത്തിൽ 3.9 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്നുണ്ടായത്. ആകെ 261.3 ലക്ഷം കോടി രൂപയാണ് ബിഎസ്ഇ വിപണിമൂല്യം.

അതിനിടെ, പ്രതിഫലം വാങ്ങി നാൽപ്പതോളം അദാനിക്ക് അനുകൂലമായി വിക്കിപീഡിയയിൽ തിരുത്തൽ വരുത്തി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലേഖകരെ വിക്കിപീഡിയ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 22 പേർ വ്യാജ ഐപി മേൽവിലാസം ഉപയോഗിച്ചാണ് ലേഖനങ്ങളിൽ തിരുത്തൽ വരുത്തിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News