തറയിലും ചുമരിലും നോട്ടുകെട്ടുകൾ, വിഗ്രഹങ്ങളിൽ സ്വർണം; ആന്ധ്രയിലെ ക്ഷേത്രത്തിൽ എട്ടുകോടിയുടെ അലങ്കാരം

ഇത്രയുമധികം പണം ഒമ്പത് ദിവസത്തെ പൂജ കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന് കമ്മിറ്റിയംഗം വ്യക്തമാക്കി

Update: 2022-09-30 15:57 GMT
Advertising

നവരാത്രി, ദസറ ആഘോഷങ്ങളുടെ ഭാഗമായി ആന്ധ്രയിലെ ക്ഷേത്ത്രിൽ എട്ടു കോടിയുടെ അലങ്കാരം. വാസവി കന്യക പരമേശ്വരിയെന്ന പ്രതിഷ്ഠയുള്ള വിശാഖപട്ടണത്തെ 135 വർഷം പഴക്കമുള്ള ക്ഷേത്രമാണ് നോട്ടുകെട്ട് കൊണ്ടും സ്വർണം കൊണ്ടും അലങ്കരിച്ചത്. തറയിലും ചുമരിലുമായി നോട്ടുകെട്ടുകൾ അടുക്കിവെച്ചതും വിഗ്രഹങ്ങളിൽ സ്വർണം ചാർത്തിയതും വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം. കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ പണമാണ് ഇക്കുറി ചെലവഴിക്കുന്നത്.

ഇത്രയുമധികം പണം ഒമ്പത് ദിവസത്തെ പൂജ കഴിഞ്ഞാൽ സംഭാവന നൽകിയവർക്ക് തന്നെ തിരിച്ചുനൽകുമെന്നും ക്ഷേത്ര ട്രസ്റ്റിന് ലഭിക്കില്ലെന്നുമാണ് ക്ഷേത്ര കമ്മിറ്റിയംഗം പറയുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ പെനുഗോഡ നഗരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ മുമ്പ് അഞ്ചു കോടി രൂപയുടെ അലങ്കാരം നടത്തിയിരുന്നു.

അതേസമയം, തെലങ്കാനയിലെ യാദാദ്രി ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നവീകരണത്തിനായി ഉടൻ 43 കോടി രൂപ അനുവദിക്കാൻ ധനകാര്യവകുപ്പിന് നിർദേശം നൽകി. യാദഗിരിഗുട്ട ടെംപിൾ ഡവലപ്‌മെൻറ് അതോറിറ്റിക്ക് 2157 ഏക്കർ ഭൂമി റവന്യൂ വകുപ്പ് കൈമാറുമെന്നും അറിയിച്ചു. ക്ഷേത്രത്തിലേക്ക് ഒരു കിലോ സ്വർണത്തിനായി മുഖ്യമന്ത്രി ചെക്ക് നൽകുകയും ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News