Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: ജീവിതത്തില്‍ സ്ഥായിയായ വരുമാനവും അന്തസ്സും എക്കാലവും നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്നവരാണ് മിക്കവാറുമാളുകളും. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും നീക്കിവെക്കുന്ന ആളുകളും ധാരാളമാണ്. സര്‍ക്കാര്‍ ജോലിക്കായി മുഴുവന്‍ സമയവും നീക്കിവെച്ച് പഠിക്കുന്നവരെയും താല്‍ക്കാലിക ജോലിക്കിടയില്‍ സമയം കണ്ടെത്തുന്നവരെയും കുറിച്ചൊക്കെ പലപ്പോഴും ആളുകള്‍ സംസാരിക്കാറുണ്ട്.
എന്നാലിപ്പോള്‍, മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുമായി ബന്ധപ്പെട്ട് പുതിയൊരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.
ഏതെങ്കിലുമൊരു വിഷയത്തില്‍ ബിരുദം നേടിയവരാണ് കൂടുതലായും സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറാകുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 75 ശതമാനത്തോളം മത്സരാര്‍ത്ഥികള്‍ ബിരുദം യോഗ്യതയാക്കി മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ 25 ശതമാനം ബിരുദാനന്തര ബിരുദധാരികള്‍ മാത്രമേ പരീക്ഷയെഴുതുന്നുള്ളൂവെന്നാണ് 2023ലെ കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതേ സ്ഥിതി തുടരുകയാണ്.
2019- 2023 കാലയളവിലെ സിവില്‍ സര്‍വീസ് മത്സരപ്പരീക്ഷകളില്‍ 4655 പേരെ തെരഞ്ഞെടുത്തതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ വെളിപ്പെടുത്തിയിരുന്നു. അതില്‍ 3520 പേരും ബിരുദധാരികളാണ്. ബാക്കിവരുന്ന 25 ശതമാനം മാത്രമാണ് പിജിയോ അതിന് മുകളിലുള്ള യോഗ്യതകളോ നേടിയവരായിട്ടുള്ളത്.
പോയവർഷങ്ങളിലെ കണക്കുകൾ
2022: 1020 മത്സരാര്‍ത്ഥികളില്‍ 765 പേരും ബിരുദധാരികളായിരുന്നു. ബാക്കിവരുന്ന 255 ആളുകള്‍ മാത്രമായിരുന്നു ബിരുദാനന്തര ബിരുദധാരികളായിട്ടുണ്ടായിരുന്നത്.
2021: 748 മത്സരാര്‍ത്ഥികളില്‍ 585 ഡിഗ്രിക്കാരും 163 പിജി യോഗ്യതയുള്ളവരുമായിരുന്നു അക്കാലയളവില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
2020: 833 മത്സരാര്‍ത്ഥികളില്‍ 650 പേരും ബിരുദധാരികള്‍ 250
2019: മത്സരാര്‍ത്ഥികള്‍ 922, ബിരുദധാരികള്‍ 672, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍
കഴിഞ്ഞ അഞ്ച് വർഷമായി ഈ അനുപാതത്തിൽ വലിയ വ്യത്യാസമില്ല. ബിരുദം കഴിഞ്ഞ് ഉടൻ തന്നെ പരീക്ഷയെഴുതി വിജയിക്കുന്നവരാണ് കൂടുതലെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. ബിരുദാനന്തര ബിരുദം നേടിയ ശേഷം പരീക്ഷയെഴുതുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.സിവിൽ സർവീസ് സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് യുവതീയുവാക്കൾക്ക് ഈ കണക്കുകൾ പ്രചോദനമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.