രണ്ട് പതിറ്റാണ്ട് മുമ്പുള്ള അപകീര്‍ത്തിക്കേസില്‍ മേധാ പട്കറെ കുറ്റമുക്തയാക്കി
ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവര്‍ണര്‍ വി.കെ സക്സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് വിധി
മേധാ പട്കർ
ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവര്‍ണര്‍ വി.കെ സക്‌സേന രണ്ട് പതിറ്റാണ്ട് മുമ്പ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ ഡല്‍ഹി കോടതി കുറ്റമുക്തയാക്കി. വി.കെ സക്‌സേനയെ കുറിച്ച് മേധാ പട്കര്‍ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയതിന് തെളിവ് ഹാജരാക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി സാകേത് കോടതിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മ്മയുടേതാണ് ഉത്തരവ്.
2006ലാണ് കേസിനാസ്പദമായ സംഭവം. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എന്‍ജിഒ ആയ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു സക്സേന. തനിക്കും നര്‍മദാ ബച്ചാവോ ആന്തോളനും എതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സക്‌സേനക്കെതിരെ മേധാ പട്കര്‍ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സക്സേന മേധ പട്കര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ടിവി പരിപാടിയില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നായിരുന്നു കേസ്.
ഈ കേസില്‍ മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് 2024 മേയ് മാസത്തില്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് കോടതി ഈ വിധി തിരുത്തിയത്. മേധാ പട്കറുടെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.