പട്ന: ഹിജാബ്, നിഖാബ്, ബുർഖ, മാസ്‌ക് ,ഹെൽമെറ്റ് എന്നിവ ധരിച്ചവർക്ക് സ്വര്‍ണക്കടയില്‍ പ്രവേശനം നിഷേധിച്ച് ബിഹാറിലെ ജ്വല്ലറികള്‍. ജ്വല്ലറികളിൽ മോഷണവും കവർച്ചയും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷാ നടപടിയായി ഓൾ ഇന്ത്യ ജ്വല്ലേഴ്‌സ് ആൻഡ് ഗോൾഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിയന്ത്രണമേര്‍പ്പെടുത്തിയത്.
ജനുവരി എട്ടു മുതൽ സംസ്ഥാനവ്യാപകമായി നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് എഐജെജിഎഫ് അധികൃതര്‍ അറിയിച്ചു. ജ്വല്ലറി കടയുടമകള്‍ ഇതിനോടകം തന്നെ അവരുടെ കടകൾക്ക് പുറത്ത് "ഹിജാബ്, നിഖാബ്, ബുർഖ, മാസ്‌ക് ,ഹെൽമെറ്റ് എന്നിവ ധരിച്ചവർക്ക് പ്രവേശനമില്ല" എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
സ്വർണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ജ്വല്ലറി കടകളില്‍ മോഷണത്തിനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു. കടയുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് വ്യാപാരികള്‍ പറയുന്നു.ഉപഭോക്താക്കള്‍ മുഖം കാണിച്ചാല്‍ മാത്രമേ സ്വര്‍ണം വാങ്ങാന്‍ കടയിലേക്ക് പ്രവേശനം നല്‍കൂവെന്നും വ്യാപാരികള്‍ പറയുന്നു. ഈ നിയന്ത്രണം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ബാധകമാണെന്ന് അസോസിയേഷനുകൾ വ്യക്തമാക്കി.ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ബിഹാറെന്ന് എഐജിജെഎഫ് പ്രസ്താവനയിൽ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് ഓൾ ഇന്ത്യ ഗോൾഡ് ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അശോക് കുമാർ വർമ്മ പറഞ്ഞു. " മോഷ്ടാക്കള്‍ ആഭരണശാലകൾ പലപ്പോഴും ലക്ഷ്യമിടാറുണ്ട്. പല കേസുകളിലും മുഖം മറച്ചാണ് കവര്‍ച്ചക്കാര്‍ അകത്ത് കടക്കുന്നത്,പിന്നീട് രക്ഷപ്പെടുകയും ചെയ്യുന്നു. കടയുടമകളെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്നതിനാണ് ഈ നടപടി," അദ്ദേഹം പറഞ്ഞു.
അതേസമയം,ജ്വല്ലറി ഉടമകളുടെ തീരുമാനം ബിഹാറില്‍ പുതിയ രാഷ്ട്രീയവിവാദത്തിന് കാരണമായി.സംസ്ഥാനത്ത് ഇത്തരമൊരു നടപടി നടപ്പിലാക്കുന്നത് ഇതാദ്യമാണ്.ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും രാഷ്ട്രീയ ജനതാദൾ (ആർജെഡി) അഭിപ്രായപ്പെട്ടു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും ആർജെഡി വക്താവ് ഇസാസ് അഹമ്മദ് പറഞ്ഞു.
എന്നാല്‍ ഈ തീരുമാനത്തെ മതപരമോ ജാതിയോ ആയ കണ്ണടയിലൂടെ കാണരുതെന്ന് സമസ്തിപൂർ എംപി ശാംഭവി ചൗധരി പറഞ്ഞു.ബുർഖയോ ഹിജാബോ ധരിച്ചവര്‍ക്ക് മാത്രമല്ല, ഹെൽമെറ്റുകളും ഏതെങ്കിലും തരത്തിലുള്ള മുഖം മൂടുന്നവര്‍ക്കും ഈ നിയന്ത്രണം ബാധകമാണെെന്നും സുരക്ഷാ നടപടിയായി മാത്രം കണ്ടാല്‍ മതിയെന്നും എംപി പറഞ്ഞു.
കഴിഞ്ഞ മാസം പട്നയില്‍ ഔദ്യോഗിക ചടങ്ങിൽ നിയമന കത്ത് കൈമാറുന്നതിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് അഴിച്ചുമാറ്റാന്‍ ശ്രമിച്ചതിന് പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ബിഹാറിനകത്തും പുറത്തുമുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു.