'പണം നൽകി എംപിമാരെ സ്വാധീനിച്ചു': ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരോപണവുമായി തൃണമൂൽ കോൺഗ്രസ്
ഒരംഗത്തിന്റെ വോട്ടിനായി 15-20 കോടി ചെലവഴിച്ചു. രഹസ്യ ബാലറ്റ് ആയതിനാൽ ക്രോസ് വോട്ട് കണ്ടുപിടിക്കാൻ കഴിയില്ലെന്നും അഭിഷേക് ബാനർജി
കൊല്‍ക്കത്ത: ഉപരാഷ്ട്രപതി വോട്ടെടുപ്പിൽ ആരോപണവുമായി തൃണമൂൽ കോൺഗ്രസ്.
പണം നൽകി എംപിമാരെ സ്വാധീനിച്ചതായി റിപ്പോർട്ട് ഉണ്ടെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു.
ഒരംഗത്തിന്റെ വോട്ടിനായി 15-20 കോടി ചെലവഴിച്ചു. രഹസ്യ ബാലറ്റ് ആയതിനാൽ ക്രോസ് വോട്ട് കണ്ടു പിടിക്കാൻ കഴിയില്ലെന്നും അഭിഷേക് ബാനർജി ആരോപിച്ചു. പ്രതിപക്ഷ 'ഇന്‍ഡ്യ' ബ്ലോക്കിന്റെ സ്ഥാനാർത്ഥിക്ക് അവകാശപ്പെട്ടതിനേക്കാും വോട്ടുകൾ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് ബാനര്‍ജിയുടെ വിമര്‍ശനം.
രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി; പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ടാണ് ലഭിച്ചത്.