ജെയ്‌വീർ ദേശീയ വക്താവ്; അമരീന്ദറും ജാക്കറും നിർവാഹക സമിതിയിൽ-മുൻ കോൺഗ്രസ് നേതാക്കൾക്ക് ഉന്നത പദവി നൽകി ബി.ജെ.പി

കോൺഗ്രസ് യുവവക്താക്കളിൽ പ്രമുഖനായിരുന്ന ജെയ്‌വീർ ഷെർഗിൽ കഴിഞ്ഞ ആഗസ്റ്റിലാണ് ഗുലാം നബി ആസാദിനും ആനന്ദ് ശർമയ്ക്കും പിന്നാലെ പാർട്ടിവിട്ടത്

Update: 2022-12-02 11:33 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: അടുത്തിടെ കോൺഗ്രസ് വിട്ട പ്രമുഖ നേതാക്കൾക്ക് ദേശീയതലത്തിൽ ഉന്നത പദവികൾ നൽകി ബി.ജെ.പി. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെയും മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാക്കറിനെയും ദേശീയ നിർവാഹക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. മുൻ കോൺഗ്രസ് വക്താവ് ജെയ്‌വീർ ഷെർഗിലിനെ ദേശീയ വക്താവായും നിയമിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്, മുൻ ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷൻ മദൻ കൗശിക്, ചത്തീസ്ഗഢ് മുൻ അധ്യക്ഷൻ വിഷ്ണു ദിയോ സായ്, മുൻ കോൺഗ്രസ് നേതാവ് റാണ ഗുർമീത് സിങ് സോധി, മുൻ പഞ്ചാബ് മന്ത്രി മനോരഞ്ജൻ കാലിയ, അമൻജോത് കൗർ എന്നിവരെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു അമരീന്ദർ സിങ്. അടുത്തിടെയാണ് പാർട്ടി പിരിച്ചുവിട്ട് ബി.ജെ.പിയിൽ ലയിച്ചത്. കഴിഞ്ഞ മേയിലാണ് സുനിൽ ജാക്കർ ബി.ജെ.പിയിൽ ചേരുന്നത്.

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ജെയ്‌വീർ ഷെർഗിൽ കോൺഗ്രസ് വിട്ട് ബി.ജെ.പി അംഗത്വമെടുത്തത്. ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമർശനവുമായായിരുന്നു പാർട്ടി വിട്ടത്. പാർട്ടിയിൽ നയരൂപീകരണം നടത്തുന്നവരുടെ കാഴ്ചപ്പാടും യുവജനങ്ങളുടെ അഭിലാഷവും ഒത്തുപോകില്ലെന്നും സ്തുതിപാടകർ കോൺഗ്രസിനെ ചിതൽ പോലെ തിന്നുകൊണ്ടിരിക്കുകയാണെന്നും ഷെർഗിൽ വിമർശിച്ചിരുന്നു.

ഒരു വർഷത്തോളമായി ഗാന്ധി കുടുംബം തന്നെ കാണാൻ അനുവദിക്കുന്നില്ലെന്നും ജെയ്‌വീർ ഷെർഗിൽ ആരോപിച്ചിരുന്നു. 39കാരനായ ഷെർഗിൽ കോൺഗ്രസിന്റെ യുവമുഖങ്ങളിൽ പ്രമുഖനായിരുന്നു. ഗുലാം നബി ആസാദിനും ആനന്ദ് ശർമയ്ക്കും പിന്നാലെയായിരുന്നു യുവനേതാവിന്റെയും രാജി.

Summary: BJP names Jaiveer Shergill national spokesperson, Amarinder Singh, Sunil Jakhar made executive members

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News