276.45 കോടി രൂപ സമ്പാദ്യം; കോർപറേറ്റ് സംഭാവനകളിൽ 76 ശതമാനവും ഒഴുകിയത് ബിജെപിയിലേക്ക്

കോൺഗ്രസ്-58 കോടി, ആം ആദ്മി പാർട്ടി-11.2 കോടി, സമാജ്‌വാദി പാർട്ടി-രണ്ട് കോടി, ജനതാദൾ യുനൈറ്റഡ്-1.25 കോടി എന്നിങ്ങനെയാണ് ബിജെപി ഇതര മുൻനിര പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ട്രസ്റ്റിലൂടെ ലഭിച്ച സംഭാവന. ജെഎസ്ഡബ്ല്യു ആണ് സംഭാവനയില്‍ മുന്നിലുള്ള കോര്‍പറേറ്റ് ഭീമന്‍

Update: 2021-06-23 15:16 GMT
Editor : Shaheer | By : Web Desk

രാജ്യത്ത് തെരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴിയുള്ള സംഭാവനകളിൽ സിംഹഭാഗവും ഒഴുകിയത് ബിജെപിയിലേക്ക്. കോര്‍പറേറ്റുകള്‍ നല്‍കുന്ന ട്രസ്റ്റ് സംഭാവനകളുടെ 76 ശതമാനവും ബിജെപിക്കാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) പുറത്തുവിട്ട കണക്കിൽ പറയുന്നു. 276.45 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ട്രസ്റ്റ് വഴിയുള്ള ബിജെപി സമ്പാദ്യം.

ഇന്ന് എഡിആർ പുറത്തുവിട്ട കണക്കിലാണ് ബിജെപിക്ക് ലഭിച്ച വന്‍തോതിലുള്ള കോർപറേറ്റ് സഹായം വെളിപ്പെടുത്തുന്നത്. 2019-20 സാമ്പത്തിക വർഷത്തിലെ കണക്കാണിത്. ബാക്കി 13 പാർട്ടികൾക്ക് ഒന്നാകെ ലഭിച്ചത് 83.46 കോടി, അഥവാ 23 ശതമാനം മാത്രമാണ്. കോൺഗ്രസ്(58 കോടി), ആം ആദ്മി പാർട്ടി(11.2 കോടി), സമാജ്‌വാദി പാർട്ടി(രണ്ട് കോടി), ജനതാദൾ യുനൈറ്റഡ്(1.25 കോടി) എന്നിങ്ങനെയാണ് മറ്റു മുൻനിര പാർട്ടികൾക്കു ലഭിച്ച സംഭാവനത്തുക.

Advertising
Advertising

പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റ് ആണ് സംഭാവന നൽകുന്നവരിൽ ബഹുദൂരം മുന്നിലുള്ളത്. 217.75 കോടി രൂപയാണ് ട്രസ്റ്റ് വഴി സംഭാവനയായെത്തിയത്. ജൻകല്യാൺ ഇലക്ടോറൽ ട്രസ്റ്റ് ആണ് രണ്ടാം സ്ഥാനത്തുള്ളത്; 45.95 കോടി രൂപയാണ് ഇവരുടെ സംഭാവന. എബി ജനറൽ ഇലക്ടോറൽ ട്രസ്റ്റ് വഴിയെത്തിയത് ഒൻപത് കോടി രൂപയും. രാജ്യത്തെ ഏറ്റവും വലിയ ഇലക്ടോറൽ ട്രസ്റ്റായ പ്രൂഡന്റിൽ ഭാരതി എയർടെൽ ലിമിറ്റഡ്, ഡിഎൽഎഫ് ലിമിറ്റഡ്, എബിൽ ഇൻഫ്ര പ്രൊജക്ട്‌സ് എന്നിവയാണ് ട്രസ്റ്റിനെ പിന്തുണയ്ക്കുന്ന പ്രധാന കോർപറേറ്റുകൾ. ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡാണ് ജൻകല്യാണിന്റെ പ്രധാന സ്രോതസ്.

സംഭാവനയിൽ മുൻപിലുള്ള കോർപറേറ്റ് ഭീമൻ ജെഎസ്ഡബ്ല്യു ആണ്. 39.10 കോടി രൂപയാണ് കമ്പനി നൽകിയത്. 30 കോടി രൂപയുമായി അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് തൊട്ടുപിറകിലുണ്ട്. 25 കോടിയുമായി ഡൽഹി ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡാണ് മൂന്നാം സ്ഥാനത്തുള്ളത്.

കോർപറേറ്റ് കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾ സുതാര്യമാക്കാനായി രൂപീകരിച്ച സംവിധാനമാണ് ഇലക്ടോറൽ ട്രസ്റ്റ്. രാജ്യത്ത് നിയമപ്രകാരം 20,000 രൂപയാണ് പേരുവെളിപ്പെടുത്താതെ പാർട്ടികൾക്ക് നൽകാവുന്ന പരമാവധി തുക. എന്നാല്‍, കമ്പനികൾ മുതൽ വ്യക്തികൾ വരെ ആർക്കും ട്രസ്റ്റ് വഴി എത്രയും പാർട്ടികൾക്ക് സംഭാവന നൽകാനാകും. തെരഞ്ഞെടുപ്പ് അനുബന്ധമായ ചെലവുകൾക്കു വേണ്ടിയാണ് ഈ സംഭാവനകൾ നൽകുന്നത്. വിദേശ കമ്പനികളുടെയും വ്യക്തികളുടെയും സംഭാവന തെരഞ്ഞെടുപ്പ് ട്രസ്റ്റിന് സ്വീകരിക്കാനാകില്ല. വിവിധ കോർപറേറ്റുകൾ നൽകിയ സംഭാവനകൾ ട്രസ്റ്റ് നിശ്ചിത പാർട്ടികൾക്ക് വിതരണം ചെയ്യുന്നതാണ് രീതി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News