ഹൈദരാബാദിൽ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അമ്പെയ്ത ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്

'ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്‌ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു'- എഫ്ഐആറിൽ പറയുന്നു

Update: 2024-04-23 11:28 GMT
Advertising

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്ത ബിജെപി സ്ഥാനാർഥിക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്. ശോഭയാത്രയ്ക്കിടെ കല്ലേറുൾപ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കൽപ്പിക അമ്പെയ്യുന്ന വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു.

ഇവർക്കെതിരെ ഐപിസി 295 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ മുസ്‌ലിം സമുദായത്തിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയാണ് മാധവി ലതയെന്ന് എഫ്ഐആറിൽ പറയുന്നു. 'എപ്രിൽ 17ന് ശ്രീരാമനവമി ശോഭയാത്രയ്ക്കിടെ മാധവി ലത, ഒരു സാങ്കൽപ്പിക അമ്പടയാളം വരച്ച് മസ്ജിദിന് നേരെ എയ്യുന്ന ആംഗ്യം കാണിച്ചു'.

'ഈ നികൃഷ്ടമായ പെരുമാറ്റത്തിൽ അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്‌ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു'- എഫ്ഐആർ വിശദമാക്കുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാധവി ലതയ്ക്കും ബിജെപിക്കുമെതിരെ ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയടക്കമുള്ളവർ രം​ഗത്തെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

'ബിജെപിയും ആർ.എസ്.എസും പ്രകോപന നീക്കങ്ങൾ നടത്തുന്നു. എനിക്ക് പറയാനുള്ളത് ഇവിടുത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകർക്കാൻ ബിജെപിയും ആർ.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടില്ലേ. ഇതിനെതിരായി വേണം നിങ്ങൾ വോട്ട് ചെയ്യാൻ. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബിജെപി ശ്രമം'- ഉവൈസി പറഞ്ഞു. ഇതാണോ മോദിയുടെ 'എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം' എന്ന നയമെന്ന് ചോദിച്ച ഉവൈസി, ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വീഡിയോ വിവാദമായതോടെ, അത് എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് മാധവി ലത രംഗത്ത് വന്നിരുന്നു. 'എന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അപൂര്‍ണമായ വീഡിയോ ആണ്. അത് കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നു'- എന്നായിരുന്നു മാധവി ലതയുടെ വിശദീകരണം.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News