നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം: സി.ബി.ഐ എട്ട് പേരെ അറസ്റ്റ് ചെയ്തു

നിരവധി പേര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം

Update: 2022-07-18 16:26 GMT

ഡല്‍ഹി: ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ എട്ട് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്.

നിരവധി പേര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. വന്‍തുക വാങ്ങിയാണ് സംഘം ആള്‍മാറാട്ടം നടത്തി പരീക്ഷയ്ക്കെത്തിയതെന്നും സി.ബി.ഐ കണ്ടെത്തി.

പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളുടെ യൂസർ ഐഡികളും പാസ്‌വേഡുകളും ശേഖരിച്ച് പ്രതീക്ഷിക്കുന്ന പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ പ്രതികള്‍ വരുത്തിയതായും സി.ബി.ഐ കണ്ടെത്തി. ഹാള്‍ ടിക്കറ്റിലെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.

സുശീൽ രഞ്ജൻ, ബ്രിജ് മോഹൻ സിംഗ്, പപ്പു, ഉമാ ശങ്കർ ഗുപ്ത, നിധി, കൃഷ്ണ ശങ്കർ യോഗി, സണ്ണി രഞ്ജൻ, രഘുനന്ദൻ, ജീപു ലാൽ, ഹേമേന്ദ്ര, ഭരത് സിംഗ് എന്നിവർക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ എട്ട് പേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്‍ററുകളിലെ തട്ടിപ്പാണ് കണ്ടെത്തിയത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News