ചാമരാജനഗർ എം.പി ശ്രീനിവാസ് പ്രസാദ് അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.27നായിരുന്നു അന്ത്യം

Update: 2024-04-29 02:43 GMT
Editor : Jaisy Thomas | By : Web Desk

വി ശ്രീനിവാസ് പ്രസാദ്

Advertising

മൈസൂരു: കര്‍ണാടക ചാമരാജനഗർ എം.പിയും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. ശ്രീനിവാസ് പ്രസാദ് അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.27നായിരുന്നു അന്ത്യം.മൃതദേഹം 9 മണിക്ക് മൈസൂരുവിലെ ദസറ എക്സിബിഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും.

1947 ജൂലൈ 6 ന് മൈസൂരിലെ അശോകപുരത്ത് എം വെങ്കടയ്യയുടെയും ഡി വി പുട്ടമ്മയുടെയും മകനായി ജനിച്ച പ്രസാദ് 1974 മാർച്ച് 17 ന് കൃഷ്ണരാജ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കുട്ടിക്കാലം മുതൽ 1972 വരെ രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (ആർഎസ്എസ്) സന്നദ്ധപ്രവർത്തകനായിരുന്ന അദ്ദേഹം ജൻ സംഘ്, എബിവിപി എന്നിവയിൽ സജീവമായിരുന്നു.ദലിത് നേതാവും രാഷ്ട്രീയക്കാരനും എന്നതിലുപരി നല്ല വായനയുള്ള ആളായിരുന്നു പ്രസാദ്. 14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ള പ്രസാദ് എട്ടെണ്ണത്തില്‍ വിജയിച്ചു. ഒന്‍പത് തവണ ചാമരാജനഗറില്‍ നിന്നും മത്സരിച്ച ശ്രീനിവാസ് പ്രസാദ് ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.

1999 മുതൽ 2004 വരെ വാജ്‌പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. രണ്ടുതവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കർണാടക റവന്യൂ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിൻ്റെ സുവർണജൂബിലി ആഘോഷത്തിന് ശേഷം മാർച്ച് 17 ന് പ്രസാദ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും മുൻ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയും ഉൾപ്പെടെ കോൺഗ്രസിലെയും ബി.ജെ.പിയിലെയും നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചതിനാൽ മൈസൂരിലെ ജയലക്ഷ്മിപുരത്തുള്ള അദ്ദേഹത്തിൻ്റെ വസതി രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തെ കര്‍ണാടകയിലെ പ്രമുഖ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News