രാഹുൽ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ ആറുമാസമാണ് യാത്ര.

Update: 2022-09-07 14:48 GMT
Advertising

കന്യാകുമാരി: കോൺ‍​ഗ്രസ് നേതാവ് രാഹുൽ‍ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം. വൈകീട്ട് അഞ്ചരയോടെ കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദേശീയപതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. കന്യാകുമാരിയിൽ ഒരുക്കിയ പ്രത്യേകവേദിയിലാണ് ഉദ്ഘാടന ചടങ്ങ്.

രാജ്യത്തിന്റെ ദേശീയപതാക ഭീഷണി നേരിടുന്നതായും ത്രിവർണ പതാക സംരക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഈ കൊടി ബി.ജെ.പി അവരുടേതെന്ന് വാദിക്കുന്നു. എന്നാൽ ഏത് മതത്തെയും ഭാഷയെയും സ്വീകരിക്കാനുള്ളതാണ് ഈ കൊടിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കോൺ​ഗ്രസ് മുഖ്യമന്ത്രിമാരും പി.സി.സി അധ്യക്ഷൻമാരും പ്രധാന നേതാക്കളും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും ഉദ്ഘാടന ചടങ്ങിനെത്തി.

കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ ആറുമാസമാണ് യാത്ര. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നവോഥാനത്തിന്റെ നിമിഷമെന്ന കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിയുടെ സന്ദേശം ഉദ്ഘാടന വേദിയിൽ വായിച്ചു.

വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കുക എന്നൊരു ലക്ഷ്യം കൂടി യാത്രയ്ക്കുണ്ട്. കോൺ​ഗ്രസ് വലിയ തിരിച്ചടികൾ നേരിടുന്ന കാലത്ത് ഒരുതിരിച്ചുവരവ് ലക്ഷ്യമിട്ടാണ് രാഹുൽ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര.‌

രാവിലെ രാജീവ്ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരില്‍ എത്തി രാഹുല്‍ഗാന്ധി പ്രാര്‍ഥന നടത്തിയിരുന്നു. കേരളത്തിലൂടെ യാത്ര 18 ദിവസമുണ്ടാകുമെന്നും പദയാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ അവിടുത്തെ പി.സി.സി നേതാക്കൾ യാത്ര സംഘടിപ്പിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരത്തെ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News