'വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല': തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ജയറാം രമേശിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി: വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്നും ഏത് വിഷയത്തിലും പാര്‍ട്ടിയുടെ അഭിപ്രായത്തിനാണ് മുന്‍തൂക്കമെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്.
കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ചും ശശി തരൂർ എംപി നടത്തിയ അഭിപ്രായത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് ദേശീയ നേതൃത്വം രംഗത്ത് എത്തിയത്.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ജയറാം രമേശിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
"നമ്മുടെ രാജ്യത്ത് സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായം പ്രകടിപ്പിച്ചതിന് ശേഷമുള്ള സ്വാതന്ത്ര്യവും നല്‍കുന്ന ഒരേയൊരു രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി അംഗങ്ങള്‍ പലപ്പോഴും പല വിഷയങ്ങളില്‍ പറയുന്ന അവരുടെ നിരീക്ഷണങ്ങള്‍ അവരുടേത് മാത്രമാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല''- അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ജയ്റാം രമേശ് ഈ നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് ശശി തരൂർ എംപി. സർക്കാർ എന്ത് ചെയ്താലും തെറ്റാണെന്ന് പറയണമെന്നത് ശരിയല്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് സിപിഎം സർക്കാർ ഇറക്കുന്നതല്ലെന്നും തരൂര്‍ പറഞ്ഞു.