'ഗോമൂത്രവും വ്യാജപ്രചാരണവുമാണ് ബി.ജെ.പി സർക്കാറിന്റെ പ്രധാന അജണ്ട'; ശരത് പവാർ

''പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടാറില്ല''

Update: 2024-01-05 11:20 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പരിഹാസവുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ഹിറ്റ്ലറുടെ പ്രചാരണ സംവിധാനം പോലെയാണ് ബി.ജെപി പ്രവർത്തിക്കുന്നതെന്നും അധികാരത്തിലിരിക്കുന്നവർ പശുവും ഗോ മൂത്രം മാത്രമേ കാണുന്നുള്ളൂവെന്നും പവാർ പറഞ്ഞു.

'സ്വകാര്യവൽക്കരണം, വ്യാജ പ്രചാരണം നടത്തുക, മുസ്ലിം സമുദായത്തോട് വിദ്വേഷം വളർത്തുക, ആക്രമണാത്മക ദേശീയത - ഇവയാണ് ബിജെപിയുടെ അജണ്ടയുടെ കാതലായ വിഷയങ്ങൾ,' ശരദ് പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ എൻ.സി.പി ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബിജെപിയാണ് അധികാരത്തിൽ, അവർ ആക്രമണാത്മക പ്രചാരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജർമ്മനിയിലെ ഹിറ്റ്ലറുടെ പ്രചാരണ സംവിധാനം പോലെയാണ് ഇത് പ്രവർത്തിക്കുന്നത്,' പവാർ പറഞ്ഞു.

'കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് അധികാരമില്ല. രാജ്യത്ത് ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടാറില്ല. 2022 ആവുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.എന്നാൽ 2024 ആയിട്ടും ഒന്നും സംഭവിച്ചില്ല. നഗരപ്രദേശങ്ങളിൽ വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുമെന്ന വാഗ്ദാനവും നേരത്തെ നൽകിയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ശരത് പവാർ പറഞ്ഞു.അതേസമയം, ശരത് പവാർ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News