ചെന്നൈയില്‍ കനത്ത മഴക്ക് ശമനം; മരണം എട്ടായി,വിമാന,മെട്രോ സര്‍വീസുകള്‍ പുനസ്ഥാപിച്ചു

നാല് ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2023-12-05 05:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: മിഗ്ജൗം തീവ്രചുഴലിക്കാറ്റായി ആന്ധ്രാപ്രദേശിലേക്ക് അടുക്കുന്നു. മച്ചിലിപട്ടണത്തും ബാപ്ടയിലും കാറ്റും മഴയും.110 കിലോമീറ്റർ വേഗതയിൽ കര തൊടാൻ സാധ്യത. അതേസമയം കനത്ത മഴയ്ക്ക് കുറവുണ്ടെങ്കിലും ചെന്നൈ നഗരം വെള്ളക്കെട്ടിലാണ്. നാല് ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വിമാന,മെട്രോ സര്‍വീസുകള്‍ പുനസ്ഥാപിച്ചു.

ചെന്നൈ വിമാനത്താവളത്തിലെ റണ്‍വെ വെള്ളത്തിനടിയിലായത് മൂലം യാത്രക്കാരും ബുദ്ധിമുട്ടി. ചൊവ്വാഴ്ച രാവിലെ 9 മണിവരെ ഫ്ലൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നലെ രാത്രിയോടെ മഴയുടെ തീവ്രത നേരിയ തോതിൽ കുറഞ്ഞെങ്കിലും ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട് ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തമിഴ്‌നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചെന്നൈയിലെ പെരുങ്കുടിയിൽ 29 സെന്‍റിമീറ്ററും തിരുവള്ളൂർ ജില്ലയിലെ ആവഡിയിൽ 28 സെന്‍റിമീറ്ററും ചെങ്കൽപേട്ടിലെ മാമല്ലപുരത്ത് 22 സെന്‍റിമീറ്ററും മഴ പെയ്തു.അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കന്യാകുമാരി ജില്ലകളിൽ നേരിയ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.

ചുഴലിക്കാറ്റ് ജനജീവിതം താറുമാറാക്കിയ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. മഴ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടനടി നടപ്പിലാക്കി വരികയാണെന്നും പ്രതിരോധ സംവിധാനമെന്ന നിലയിൽ പോലീസ്, ഫയർ, റെസ്ക്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വൻതോതിൽ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി മന്ത്രി തങ്കം തെന്നരസുവിന്‍റെ മേൽനോട്ടത്തിൽ 8,590 വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ ദുരിത ബാധിത ജില്ലകളിലെ വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ സഹായിക്കാൻ, രക്ഷാപ്രവർത്തനത്തിന് 350 ബോട്ടുകൾ ഒരുക്കിയിട്ടുണ്ടെന്നും മഴ മൂലമുള്ള രോഗങ്ങൾ പടരുന്നത് തടയാനും ചികിത്സ നൽകാനും 4,320 ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട് സർക്കാർ എട്ടിടങ്ങളിലായ ആകെ 236 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 9,634 പേർക്ക് ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ റെയിൽവേ മന്ത്രാലയം ചെന്നൈയിൽ എമർജൻസി കൺട്രോൾ സെല്ലും ഡൽഹിയിലെ റെയിൽ ഭവനിൽ വാർ റൂമും സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News