യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരിൽ ഡോ. കഫീൽ ഖാൻ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് സർക്കാർ സർവീസിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇദ്ദേഹം ഇന്നലെയാണ് സ്ഥാനാർത്ഥിയാകാനുള്ള താൽപര്യം പ്രകടിപ്പിച്ചത്

Update: 2022-01-26 13:17 GMT
Advertising

ഖൊരക്പൂർ ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ ശിശുമരണത്തെ തുടർന്ന് ഉത്തർപ്രദേശ് സംസ്ഥാന ഭരണകൂടം ക്രൂശിച്ചുകൊണ്ടിരിക്കുന്ന ഡോ. കഫീൽ ഖാൻ, നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് സർക്കാർ സർവീസിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇദ്ദേഹം ഇന്നലെയാണ് സ്ഥാനാർത്ഥിയാകാനുള്ള താൽപര്യം പ്രകടിപ്പിച്ചത്. കോൺഗ്രസും ഇദ്ദേഹവും തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് വാർത്തകൾ. യുപി സംസ്ഥാന തെരഞ്ഞെടുപ്പിൽ ഗൊരഖ്പൂരിലാണ് യോഗി മത്സരിക്കുന്നത്. മുമ്പ് ഇദ്ദേഹം ഗൊരഖ്പൂർ

 എംപിയായിരുന്നിട്ടുണ്ട്. എന്നാൽ ആദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിയമസഭ കൗൺസിൽ അംഗമായാണ് കഴിഞ്ഞ പ്രാവശ്യം മുഖ്യമന്ത്രി പദം വഹിച്ചത്. അഖിലേഷ് യാദവും ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുകയാണ്. സമാജ്‌വാദി പാർട്ടിയുടെ തട്ടകമായ മെയിൻപുരിയിലെ കർഹാലിലാണ് അഖിലേഷ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി കാമ്പയിൻ യോഗിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഏറ്റെടുത്തിരിക്കുകയാണ്.

ഗൊരഖ്പൂരിൽ 2017 ൽ ഓക്‌സിജൻ ദൗർലഭ്യം മൂലം നവജാത ശിശുക്കൾ മരിച്ച സംഭവത്തെ തുടർന്നാണ് പീഡിയാട്രീഷ്യൻ ഡോ. കഫീൽ ഖാൻ വാർത്തകളിൽ നിറയുന്നത്. സംഭവത്തിൽ ഓക്‌സിജൻ എത്തിക്കാൻ ശ്രമിച്ച ഇദ്ദേഹത്തെ കരുവാക്കി സർക്കാർ തങ്ങളുടെ വീഴ്ച മറച്ചുവെക്കുകയായിരുന്നു. ഇദ്ദേഹത്തെ ജയിലിലടച്ച നടപടി കോടതി തള്ളിയിരുന്നു. ഇപ്പോൾ സർവീസിൽനിന്ന് പിരിച്ചുവിട്ടിരിക്കുകയാണ് സർക്കാർ. ഇതും കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ് കഫീൽ ഖാൻ. സംഭവത്തെ കുറിച്ച് 'ദി ഗോരഖ്പൂർ ട്രാജഡി, എ ഡോക്ടർസ് മെമ്മോയിർ ഓഫ് എ ഡെഡ്ലി മെഡിക്കൽ ക്രൈസിസ്' എന്ന് പേരിട്ട പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ഗോരഖ്പൂരിലേ ആശുപത്രിയിൽ നടന്ന സംഭവങ്ങളുടെ നേർസാക്ഷ്യമാണ് തന്റെ പുസ്തകമെന്ന് കഫീൽ ഖാൻ പറഞ്ഞിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തനിക്ക് സസ്പെൻഷൻ, എട്ടു മാസത്തോളം ജയിൽവാസം ഉൾപ്പെടയുള്ള ഭരണകൂട അടിച്ചമർത്തലുകൾ തനിക്ക് നേരിടേണ്ടി വന്നതിന്റെ വിശദ അനുഭവക്കുറിപ്പുകളും പുസ്തകത്തിലുണ്ടെന്ന് ഡോ. കഫീൽ ഖാൻ മീഡിയവണുമായി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

2017 ആഗസ്തിലാണ് ഓക്സിജൻ ലഭിക്കാതെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 60 കുട്ടികൾ മരിച്ചത്. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗസമിതി റിപ്പോർട്ട് സമർപ്പിച്ചക്കുകയും ചെയ്തു. ഗുരുതര വീഴ്ച്ച വരുത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രീജീവ് മിശ്ര, അനസ്തീഷ്യ വിഭാഗം തലവൻ ഡോക്ടർ സതീഷ്. ശിശുരോഗ വിഭാഗം തലവൻ ഡോക്ടർ കഫീൽ ഖാൻ, ഓക്സിജൻ വിതരണക്കാരായ പുഷ്പ സെയിൽസ് എന്നിവരടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സമിതി ശിപാർശ ചെയ്തു. മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ച ഡോക്ടർ കഫീൽ ഖാനെതിരെ വേറെയും കേസെടുക്കണമെന്നും നിർദേശിച്ചു. ഹോമിയോപ്പതി മെഡിക്കൽ ഓഫീസറും രാജീവ് മിശ്രയുടെ ഭാര്യയുമായ പൂർണിമ ശുക്ലയ്ക്കെതിരേയും ക്രിമിനൽ കേസെടുക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയും ചെയ്തു. റിപ്പോർട്ട് രഹസ്യമാക്കിവെച്ച സർക്കാർ മരണകാരണം സംബന്ധിച്ച കണ്ടെത്തൽ പുറത്തുവിട്ടിട്ടില്ല.

Uttar Pradesh state government crucifies Dr. Kafeel Khan may be the Congress candidate in Khorakpur against the current Chief Minister Yogi Adityanath

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News