അമിത്ഷായടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ പേരിൽ വ്യാജ വാക്‌സിൻ സർട്ടിഫിക്കറ്റ്; അന്വേഷണത്തിന് ഉത്തരവിട്ടു

ആരോഗ്യകേന്ദ്രത്തിന്റെ ഐഡി ഹാക്ക് ചെയ്തതായി വിശദീകരണം

Update: 2021-12-18 07:06 GMT
Editor : Lissy P | By : Web Desk
Advertising

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയാൽ, ഓം ബിർള എന്നിവരുടെ പേരിലുള്ള കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ തഖ തെഹ്‌സിൽ ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ഈ വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. വ്യാജ വാക്സിൻ സർട്ടിഫിക്കറ്റിൽ അമിത് ഷായുടെ പ്രായം 33 വയസും നിതിൻ ഗഡ്കരിയുടേത് 30 വയസും പിയൂഷ് ഗോയലിന്റെ പ്രായം 37 വയസുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓം ബിർളയുടെ പ്രായം 26 വയസാണ് സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ളത്.

ഈ ആളുകൾക്ക് ഡിസംബർ 12-ന്  കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വച്ച് ആദ്യ ഡോസ് കുത്തിവയ്പ്പ് നടത്തിയെന്നും രണ്ടാമത്തെ ഡോസിന്റെ തീയതി 2022 മാർച്ച് അഞ്ചിനും 2022 ഏപ്രിൽ മൂന്നിനും ഇടയിലാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പുറത്ത് വന്നതിന് ശേഷം നടത്തിയ അന്വേഷണത്തിൽ ആരോഗ്യകേന്ദ്രത്തിൽ ആ പേരിലുള്ള ആർക്കും വാക്‌സിൻ നൽകിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.


കേന്ദ്രമന്ത്രിമാരുടെ പേരുകൾ ബോധപൂർവം ഉപയോഗിച്ചതാകാമെന്നും ഇതിൽ ഗൂഡാലോചനയുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഭഗവാൻ ദാസ് ഭിറോറിയ പറഞ്ഞു. അന്വേഷണത്തിന് വേണ്ടി ഉന്നതതല അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും തട്ടിപ്പിന്റെ സത്യാവസ്ഥ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ ഡിസംബർ 12 ന് തഖ തെഹ്‌സിൽ ആരോഗ്യകേന്ദ്രത്തിന്റെ ഐഡി ഹാക്ക് ചെയ്തിരുന്നതായാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇൻചാർജ് നൽകുന്ന വിശദീകരണം. ഈ ഐഡി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News