Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Pexels
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത ചുമയുടെ സിറപ്പ് കഴിച്ച് അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു. സിക്കാര്‍ ജില്ലയിലെ ഖോരി ബ്രഹ്മണന്‍ ഗ്രാമത്തിലെ നിതീഷ് എന്ന കുട്ടിയാണ് മരിച്ചത്.
കുറച്ച് ദിവസമായി കുട്ടിക്ക് ജലദോഷവും ചുമയും ഉണ്ടായിരുന്നു. തുടര്‍ന്ന് ചിരാന സിഎച്ച്‌സിയില്‍ സൗജന്യമായി ലഭിച്ച മരുന്ന് അമ്മ കുട്ടിക്ക് നൽകുകയായിരുന്നു. എന്നാല്‍ ചുമയ്ക്കുള്ള മരുന്ന് കുടിച്ചതിനെത്തുടര്‍ന്ന് നിതീഷിന്റെ നില വഷളായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടത്താന്‍ കുടുംബം വിസമ്മതിക്കുകയും പൊലീസിനെ രേഖാമൂലം അറിയിച്ച ശേഷം മൃതദേഹം ഏറ്റെടുക്കുകയും ചെയ്തു.
അബോധാവസ്ഥയിലാണ് കുടുംബം കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പരിശോധനയ്ക്ക് ശേഷം മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഭരത്പൂര്‍ ജില്ലയിലെ ബയാനയില്‍ മൂന്ന് വയസുള്ള ഒരു കുട്ടിയുടെയും സിഎച്ച്‌സിയുടെ ചുമതലയുള്ളയാളുടെയും രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരും ഇതേ സിറപ്പ് കഴിച്ചതു കാരണം വഷളായി.
ഭരത്പൂര്‍, സിക്കാര്‍ ജില്ലകളില്‍ ചുമയുടെ സിറപ്പ് കഴിച്ചതിന് ശേഷം ആളുകളിൽ ഛര്‍ദ്ദി, മയക്കം, അസ്വസ്ഥത, തലകറക്കം, അസ്വസ്ഥത, അബോധാവസ്ഥ തുടങ്ങിയ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ ഭരത്പൂര്‍ ജില്ലയിലുടനീളം ഈ മരുന്ന് വിതരണം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.
ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. ദിവസങ്ങള്‍ക്ക് മുൻപ് അജിത്ഗഡ് പ്രദേശത്തെ രണ്ട് കുട്ടികള്‍ ഇതേ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് രോഗബാധിതരായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.