യു.പി പൊലീസ് അറസ്റ്റ് ചെയ്ത നാല് മലയാളികൾക്ക് ജാമ്യം

ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്

Update: 2021-10-14 15:13 GMT
Advertising

ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മൂന്നു സ്ത്രീകളും ഒരു കുട്ടിയുമടക്കം നാല് മലയാളികൾക്ക് ജാമ്യം ലഭിച്ചു. ലഖ്നൗ അഡീഷനൽ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവരെ സന്ദർശിക്കാൻ എത്തിയവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അൻഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, ഏഴ് വയസുള്ള മകൻ അതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരെയാണ് അറസ്റ്റ് ചെയ്തതിരുന്നത്. ആദ്യ ദിവസം സന്ദർശനത്തിന് അനുമതി നിഷേധിക്കുകയും രണ്ടാം ദിവസം വീണ്ടും അനുമതി തേടിയപ്പോൾ ആർടിപിസിആർ ടെസ്റ്റ് നടത്തിയതിന്റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് സ്ത്രീകളെയും കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചിരുന്നു. തടവിലാക്കപ്പെട്ടവരെ കാണാൻ ബന്ധുക്കളെ അനുവദിക്കാതിരിക്കുന്നതും കാണാനെത്തിയവർക്കെതിരെ കള്ളക്കേസ് ചുമത്തുന്നതും അന്യായമാണെന്ന് പോപുലർ ഫ്രണ്ട് കുറ്റപ്പെടുത്തിയിരുന്നു. സംഘടനാ പ്രവർത്തനങ്ങൾക്കായി യു.പിയിൽ യാത്ര ചെയ്യുമ്പോൾ ഈ വർഷം ഫെബ്രുവരി 11നാണ് അൻഷാദ് ബദറുദ്ദീനും ഫിറോസും അറസ്റ്റിലായത്. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കൈവശം വെച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. യുപിഎടിഎസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News