'സർക്കാറല്ല രാഷ്ട്രം'; കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനോട്‌ അഭിഭാഷകർ

വിരമിച്ച ചില ജഡ്ജിമാർ ആക്ടിവിസ്റ്റുകളാണെന്നും അവർ ഇന്ത്യാ വിരുദ്ധ ഗ്യാങ്ങിന്റെ ഭാഗമാണെന്നുമായിരുന്നു കിരൺ റിജ്ജുവിന്റെ പരാമർശം.

Update: 2023-03-30 14:41 GMT

Kiren Rijiju

Advertising

ന്യൂഡൽഹി: വിരമിച്ച ജഡ്ജിമാരെ രാജ്യവിരുദ്ധ ശക്തികളെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെതിരെ അഭിഭാഷകർ. രാജ്യമെമ്പാടുമുള്ള 320 അഭിഭാഷകരാണ് സംയുക്ത പ്രസ്താവനയിലൂടെ കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നത്.

''സർക്കാറല്ല രാഷ്ട്രമെന്നും, രാഷ്ട്രം സർക്കാറല്ലെന്നും അദ്ദേഹം മനസ്സിലാക്കണം. ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ, ഇന്ത്യൻ ഭരണഘടനയോടുള്ള യഥാർത്ഥ വിശ്വാസവും വിധേയത്വവും ഉയർത്തിപ്പിടിക്കാൻ അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും, നിയമ-നീതി മന്ത്രി എന്ന നിലയിൽ നീതിന്യായ വ്യവസ്ഥയെയും ജുഡീഷ്യറിയെയും മുമ്പും ഇപ്പോഴുമുള്ള ജഡ്ജിമാരെയും സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണെന്നും റിജ്ജുവിനെ ഓർമിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു. വിരമിച്ച ചില ജഡ്ജിമാർ തനിക്ക് വിയോജിപ്പുള്ള പ്രസ്താവന നടത്തുന്നതുകൊണ്ട് അവരെ ഒറ്റപ്പെടുത്തുകയും അവർക്കെതിരെ നിയമപാലകർ പരസ്യമായി നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ജോലിയല്ല''-അഭിഭാഷകർ പ്രസ്താവനയിൽ പറഞ്ഞു.

മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, കപിൽ സിബൽ, അഭിഷേക് മനു സിങ്‌വി, അരവിന്ദ് ദതർ, ഇഖ്ബാൽ ചഗ്‌ള, രാജു രാമചന്ദ്രൻ, സി.യു സിങ്, മീനാക്ഷി അറോറ അടക്കമുള്ളവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

ഇന്ത്യ ടുഡെ കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് കിരൺ റിജ്ജു ജഡ്ജിമാർക്കെതിരെ വിമർശനമുന്നയിച്ചത്. വിരമിച്ച ചില ജഡ്ജിമാർ ആക്ടിവിസ്റ്റുകളാണെന്നും അവർ ഇന്ത്യാ വിരുദ്ധ ഗ്യാങ്ങിന്റെ ഭാഗമാണെന്നുമായിരുന്നു കിരൺ റിജ്ജുവിന്റെ പരാമർശം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News