'സഹഹരജിക്കാരുടെ പീഡനം': ദയാവധം അനുവദിക്കണമെന്ന് ഗ്യാന്‍വാപി ഹരജിക്കാരി

'ജൂൺ 9ന് രാവിലെ 9 മണി വരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കും'

Update: 2023-06-08 13:34 GMT
Advertising

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവാചാര പ്രകാരമുള്ള ആരാധന അനുവദിക്കണമെന്ന് ഹരജി നല്‍കിയവരില്‍ ഒരാള്‍, ദയാവധമെന്ന ആവശ്യവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. സഹഹരജിക്കാരുടെ മാനസിക പീഡനമാണ് കാരണമെന്ന് രാഖി സിങ് കത്തില്‍ വ്യക്തമാക്കി. ജൂൺ 9ന് രാവിലെ 9 മണി വരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കും. അതിനുശേഷം സ്വയം തീരുമാനമെടുക്കുമെന്നും രാഖി സിങ് പറഞ്ഞു.

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു ആചാര പ്രകാരമുള്ള ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഞ്ച് സ്ത്രീകളിൽ ഒരാളാണ് രാഖി സിങ്. കേസിലെ പ്രധാന ഹരജിക്കാരിൽ ഒരാളായ ജിതേന്ദ്ര സിങ് വിസന്റെ ബന്ധുവാണ് രാഖി സിങ്. ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽ നിന്നും താനും കുടുംബവും പിന്മാറുന്നതായി ജിതേന്ദ്ര സിങ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

"ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും ഞാനും എന്‍റെ കുടുംബവും (ഭാര്യ കിരണ്‍ സിങ്, അനന്തരവള്‍ രാഖി സിങ്) പിന്മാറുകയാണ്. രാജ്യത്തിന്‍റെയും മതത്തിന്‍റെയും താൽപ്പര്യങ്ങൾക്കായാണ് പിന്മാറ്റം. എനിക്ക് ഈ 'ധർമ' പോരാട്ടം തുടരാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാനിത് ഉപേക്ഷിക്കുന്നത്. മതത്തിന്റെ പേരിൽ ഗിമ്മിക്കുകൾ കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നവർക്കൊപ്പം മാത്രമാണ് ഈ സമൂഹം"- വിശ്വ വേദ സനാതൻ സംഘിന്റെ തലവനായ ജിതേന്ദ്ര സിങ് പ്രസ്താവനയിൽ പറഞ്ഞു. കേസിനെ തന്‍റെ "ഏറ്റവും വലിയ തെറ്റ്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സഹഹരജിക്കാർ ഉൾപ്പെടെയുള്ളവരില്‍ നിന്നും പീഡനം നേരിടേണ്ടിവന്നുവെന്നും പറഞ്ഞു.

എന്നാല്‍ ഹരജിയില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി കേസിലെ മറ്റ് ഹരജിക്കാര്‍ രംഗത്തെത്തിയിരുന്നു. മഞ്ജു വ്യാസ്, സീതാ സാഹു, ലക്ഷ്മി ദേവി, രേഖാ പഥക് എന്നീ സ്ത്രീകളാണ് വാരണാസിയിൽ മാധ്യമങ്ങൾക്ക് മുന്നില്‍ എത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ രാഖി സിങ് പങ്കെടുത്തിരുന്നില്ല.

2021 ആഗസ്തിലാണ് രാഖി സിങ്ങും മറ്റ് നാല് ഹരജിക്കാരും ഹൈന്ദവ ആചാര പ്രകാരമുള്ള ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പക്ഷെ ഹരജിക്കാർ തമ്മിൽ പിന്നീട് അഭിപ്രായവ്യത്യാസമുണ്ടായി. എന്നാല്‍ ഹരജിക്കാരുടെ ആവശ്യം തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ വാദം അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.

Summary- A petitioner in the Varanasi Gyanvapi Mosque case has written to the President of India requesting euthanasia, days after announcing her withdrawal from the case, in what appears to be the result of a dispute between the litigants

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News