ഗ്യാൻവാപി മസ്ജിദ് സർവേ: വിഡിയോയും ഫോട്ടോയും പരസ്യപ്പെടുത്തുന്നതിന് കോടതിയുടെ വിലക്ക്

സർവേ റിപ്പോർട്ടിന്റെയും ദൃശ്യങ്ങളുടെയും പകർപ്പ് വിവിധ കക്ഷികൾക്ക് കോടതി നൽകിയിരുന്നു

Update: 2022-05-31 14:35 GMT
Editor : afsal137 | By : Web Desk
Advertising

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിന് കോടതിയുടെ വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് വരാണസി ജില്ലാ കോടതി ഉത്തരവിട്ടു.

സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിടാൻ അനുവദിക്കണമെന്ന് കേസിലെ ഹരജിക്കാർ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ഇതിനെ മസ്ജിദ് പരിപാലന സമിതി ശക്തമായി എതിർത്തു. തുടർന്നാണ് കേസിലെ വൈകാരികത കണക്കിലെടുത്ത് ഹർജിക്കാരുടെ ആവശ്യം തള്ളി കോടതി ഉത്തരവ്.

സർവേ റിപ്പോർട്ടിന്റെയും ദൃശ്യങ്ങളുടെയും പകർപ്പ് വിവിധ കക്ഷികൾക്ക് കോടതി നൽകിയിരുന്നു. റിപ്പോർട്ടിനോടുള്ള എതിർപ്പ് അറിയിക്കാനാണ് അവ നൽകിയതെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജിക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു വാരാണസി ജില്ലാ കോടതി. കേസിൽ ജൂലൈ നാലിനു വാദംകേൾക്കൽ തുടരും. അതേസമയം, ഗ്യാൻവാപി മസ്ജിദിനകത്ത് ശിവലിംഗം കണ്ടെത്തിയതായുള്ള വാദം പള്ളി കമ്മിറ്റി തള്ളി. പള്ളിയിൽ ആരാധന നിർവഹിക്കാൻ അനുമതി തേടി അഞ്ച് ഹിന്ദു വനിതകൾ സമർപ്പിച്ച ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

1991ലെ ആരാധനാലയ നിയമപ്രകാരം ഹരജി നിലനിൽക്കില്ല. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നതിന് നിയമത്തിൽ വിലക്കുണ്ട്. 1947 ഓഗസ്റ്റ് 15നു മുൻപുള്ള ആരാധനാലയങ്ങളുടെ സ്വഭാവം നിലനിർത്തണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ ലംഘനമാണ് ഹിന്ദു വിഭാഗത്തിന്റെ ഹരജിയെന്നും കോടതിയിൽ പള്ളി കമ്മിറ്റി വാദിച്ചു.

അതിനിടെ, വാരണാസിയിലെ ജില്ലാ ജഡ്ജിക്കു മുമ്പാകെയുള്ള വാദംകേൾക്കലിനു ശേഷം ഗ്യാൻവാപി മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി അതിവേഗ കോടതി പരിഗണിച്ചു. ഈ കേസിലെ വാദംകേൾക്കൽ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന് നിയമവാർത്താ പോർട്ടലായ ബാർ ആൻഡ് ബെഞ്ച് ട്വീറ്റ് ചെയ്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News