ഡൽഹി വായുമലിനീകരണം മൂലം എനിക്കും അലർജിയുണ്ടായി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
താനാണ് ഗതാഗത മന്ത്രിയെന്നും ഡൽഹിയിലെയും പരിസര മേഖലകളിലെയും 40 ശതമാനം അന്തരീക്ഷ മലിനീകരണവും വാഹനങ്ങളിൽനിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ഡൽഹി വായുമലിനീകരണത്തിൽ സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ തനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. താൻ മൂന്ന് ദിവസം മാത്രമേ ഡൽഹിയിൽ തങ്ങാറുള്ളൂവെന്നും എന്നിട്ടും വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്നും ഗഡ്കരി പറഞ്ഞു.
താനാണ് ഗതാഗത മന്ത്രിയെന്നും ഡൽഹിയിലെയും പരിസര മേഖലകളിലെയും 40 ശതമാനം അന്തരീക്ഷ മലിനീകരണവും വാഹനങ്ങളിൽനിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും മലിനീകരണം ഗണ്യമായി കുറയ്ക്കുന്ന ബദൽ മാർഗങ്ങള്‍ അവലംബിക്കണമെന്നും ഗഡ്കരി പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യാനായി രാജ്യം പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇത് ദേശീയത എന്ന ആശയവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്ത് തരം ദേശീയതയാണിത്. മലിനീകരണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാൻ നമുക്ക് കഴിയുന്നില്ലേ? മലിനീകരണം പൂജ്യം ആക്കാൻ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജൻ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്'- അദ്ദേഹം വിശദമാക്കി.
'ഇന്ന് യഥാർഥ ദേശീയത ഉണ്ടെങ്കിൽ, ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യണം. ഇത്രയും പണം ചെലവഴിക്കുന്നതിലൂടെ, നമ്മൾ നമ്മുടെ സ്വന്തം രാജ്യത്തെ മലിനമാക്കുകയാണ്. ബദൽ ഇന്ധനങ്ങളിലും ജൈവ ഇന്ധനങ്ങളിലും നമുക്ക് സ്വയംപര്യാപ്തരാകാൻ കഴിയുന്നില്ലേ?'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ച് നേരത്തെയും നിതിൻ ഗഡ്കരി പ്രതികരിച്ചിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഡൽഹിയിലേക്ക് വരാൻ തനിക്ക് മടിയാണെന്ന് കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം പറഞ്ഞിരുന്നു. നഗരത്തിലെ വായുമലിനീകരണം ഭീകരമാണെന്നും ഓരോ തവണ ഡൽഹിക്ക് പുറപ്പെടുമ്പോഴും പോകണോ വേണ്ടയോ എന്ന് താൻ ചിന്തിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 412ഉം സമീപ നഗരമായ നോയിഡയിൽ 426ഉം ആയിരുന്നു. ബുധനാഴ്ചയും ഇതു രൂക്ഷമായി തുടർരുകയാണ്.
മൂടൽ മഞ്ഞും വായുമലിനീകരണവും മൂലം ഡൽഹിയിൽ ജനജീവിതം ദുസ്സഹമായി തുടരുകയാണ്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളും ട്രെയിനുകളും വൈകുന്നത് പതിവാണ്. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ബീഹാറിൽ സ്‌കൂൾ സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് 4.30 വരെ ആക്കിയിട്ടുണ്ട്. ശൈത്യകാലത്തെ തുടർന്നാണ് നടപടി.
ഡൽഹി വായുമലിനീകരണം പരിഹരിക്കാൻ കോടതിയുടെ കൈയിൽ മാന്ത്രികവടിയൊന്നുമില്ലെന്നാണ് സുപ്രിംകോടതി പറഞ്ഞത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു പരാമർശം. 'ഞങ്ങളും ഡൽഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ ഈ പ്രശ്നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മൾ അംഗീകരിക്കണം'- ബെഞ്ച് പറഞ്ഞു. ഡൽഹി വായു മലിനീകരണ വിഷയത്തിൽ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ പരാമർശം.