2021 ൽ ക്രിസ്ത്യൻ സമുദായത്തിന് നേരെ നടന്നത് 486 അതിക്രമങ്ങള്‍

യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഹെല്‍പ്പ് ലൈനിലാണ് അതിക്രമങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്യപ്പെട്ടത്

Update: 2022-01-01 06:28 GMT
Editor : ijas
Advertising

ഇന്ത്യയിൽ ക്രിസ്ത്യൻ സമുദായം ഏറ്റവും കൂടുതൽ അതിക്രമം നേരിട്ട വർഷമാണ് കഴിഞ്ഞു പോയത്. 2021 ൽ മാത്രം 486 അതിക്രമങ്ങളാണ് ക്രിസ്ത്യൻ സമുദായത്തിന് നേരെയുണ്ടായത്. അക്രമികളിൽ സംഘ്പരിവാർ പ്രവർത്തകരാണ് ഏറെയും. വിദ്വേഷ പ്രസംഗത്തിന്‍റെയും ഒത്താശ ചെയ്യുന്ന ഭരണകൂടത്തിന്‍റെയും തണലിലാണ് ന്യൂനപക്ഷ വേട്ട ഉത്തരേന്ത്യയിൽ നടന്നത്. നവംബർ-ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ ഉണ്ടായത്. 104 അതിക്രമങ്ങളാണ് ഈ രണ്ട് മാസങ്ങളില്‍ മാത്രമായി നേരിട്ടത്.

ക്രിസ്മസ് പ്രാർത്ഥനയിലേക്ക് കടന്നുവന്ന സംഘപരിവാർ പ്രവർത്തകർ ജയ് ശ്രീറാം വിളികൾ ഉയർത്തിയത് ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിയിലാഴ്ത്തി. കുട്ടികൾ പരീക്ഷ എഴുതി കൊണ്ടിരിക്കെ മധ്യപ്രദേശിലെ സ്‌കൂളിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായി. യൂട്യൂബ് ചാനലിൽ എത്തിയ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അക്രമണങ്ങൾ.

102 അതിക്രമങ്ങളാണ് ഉത്തർപ്രദേശിൽ മാത്രമുണ്ടായത്. ചത്തീസ്‌ഗഡിൽ 90 , ജാർഖണ്ഡിൽ 44, മധ്യപ്രദേശിൽ 38, ബിഹാർ 29 എന്നിങ്ങനെ പോകുന്നു ഉത്തരേന്ത്യയില പീഡനകഥ. മതപരിവർത്തന നിയമം നടപ്പിലാക്കിയ കർണാടകയിൽ 59 അതിക്രമങ്ങളാണ് ഉണ്ടായത്. വൈദികരും കന്യാസ്ത്രീകളും പള്ളികളും ആക്രമിക്കപ്പെട്ടു. യേശുക്രിസ്തുവിന്‍റെ രൂപവും ആക്രമിക്കപ്പെട്ടു. ഒടുവിൽ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ധനസഹായവും നിർത്തലാക്കി. ആർ.എസ്‌.എസ്‌, ബിജെപി, ബജ്‍രംഗ്ദള്‍ എന്നീ ഹിന്ദുത്വ ശക്തികളാണ് അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം. യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഹെല്‍പ്പ് ലൈനിലാണ് അതിക്രമങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News