കുതിച്ചുയരുന്ന ക്രെഡിറ്റ് കാർഡ് ബില്ലുകൾ; നാല് വർഷത്തിനുള്ളിൽ വർധിച്ചത് ഇരട്ടിയിലധികം

ഏറ്റവും പുതിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡാറ്റ പ്രകാരം 2025 ജൂലൈ വരെയുള്ള കുടിശ്ശിക 2.91 ലക്ഷം കോടി രൂപയാണ്. 2021 ജൂലൈയിൽ ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. അതായത് വെറും നാല് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് കടം 2.2 മടങ്ങ് വർധിച്ചു

Update: 2025-09-28 06:07 GMT

ന്യൂഡൽഹി: ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ബിൽ അവഗണിക്കാൻ കഴിയാത്ത വേഗതയിൽ കുതിച്ചുയരുകയാണ്. ഏറ്റവും പുതിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡാറ്റ പ്രകാരം 2025 ജൂലൈ വരെയുള്ള കുടിശ്ശിക 2.91 ലക്ഷം കോടി രൂപയാണ്. 2021 ജൂലൈയിൽ ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. അതായത് വെറും നാല് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് കടം 2.2 മടങ്ങ് വർധിച്ചു.

ആർ‌ബി‌ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 2025 ജൂലൈയിൽ 11.16 കോടിയായി ഉയർന്നു. 2021 ജൂലൈയിൽ ഇത് 6.34 കോടിയായിരുന്നു. 76 ശതമാനം വർധനവാണ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ ഇന്ത്യക്കാർ കാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് മാത്രമല്ല അവർ ഓരോ കാർഡിനും കൂടുതൽ വായ്പയെടുക്കുകയും ചെയ്യുന്നു. ഓരോ കാർഡിനുമുള്ള ശരാശരി കുടിശ്ശിക 2021 മധ്യത്തിൽ ഏകദേശം 20,900 രൂപയിൽ നിന്ന് ഈ വർഷം ജൂലൈയിൽ ഏകദേശം 26,100 രൂപയായി ഉയർന്നു. 25 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

Advertising
Advertising

ഇഎംഐകളും 'സീറോ-കോസ്റ്റ്' എന്ന മിത്തും

കാർഡുകൾ വിൽക്കുന്ന രീതിയാണ് ഈ കുതിച്ചുചാട്ടത്തിന്റെ പ്രധാന കാരണം. ബാങ്കുകളും ഫിൻടെക് സ്ഥാപനങ്ങളും ഉപഭോക്താക്കളെ ഇഎംഐ പേയ്‌മെന്റുകൾ തെരഞ്ഞെടുക്കാൻ സജീവമായി പ്രേരിപ്പിക്കുന്നു. ഉയർന്ന മൂല്യമുള്ള സാധനങ്ങൾ വാങ്ങുന്നത് പ്രതിമാസ തവണകളാക്കി മാറ്റാൻ സാധിക്കുന്നതോടെ ആളുകൾ അതിന് പിന്നാലെ പോകുന്നു. ഈ ഇഎംഐകൾ പലപ്പോഴും വലിയ പലിശ കൂടി ഉൾപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ സുതാര്യത ഉറപ്പാക്കാൻ ആർ‌ബി‌ഐ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്. കാർഡ് ഇഷ്യൂവർമാരോട് മുതലിന്റെയും പലിശയുടെയും ഏതെങ്കിലും കിഴിവുകളുടെയും വേർതിരിവ് വ്യക്തമായി പരാമർശിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ പലിശയുള്ള ഇഎംഐകൾ 'സീറോ-കോസ്റ്റ്' എന്ന് ലേബൽ ചെയ്യുന്ന രീതിയും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യ കടക്കെണിയിലേക്ക് വഴുതി വീഴുകയാണോ?

ജൂണിൽ പുറത്തിറങ്ങിയ ആർ‌ബി‌ഐയുടെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് അനുസരിച്ച് സുരക്ഷിതമല്ലാത്ത വായ്‌പകൾ വർധിച്ചുവരുന്നത് സാമ്പത്തിക സമ്മർദത്തിലേക്ക് വിരൽ ചൂണ്ടുന്നു. വ്യക്തിഗത വായ്പകളിലും കിട്ടാക്കടത്തിലും നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. മറുവശത്ത് കാർഡ് വായ്പകൾ ഇപ്പോഴും ബാങ്കിംഗ് സംവിധാനത്തിന്റെ മൊത്തത്തിലുള്ളതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. ധനകാര്യ മന്ത്രാലയത്തിന്റെ 2024–2025 ലെ സാമ്പത്തിക സർവേ പ്രകാരം ഭവന, വാഹന വായ്പകളാണ് വ്യക്തിഗത വായ്പകളിൽ ആധിപത്യം പുലർത്തുന്നത്. അതേസമയം ക്രെഡിറ്റ് കാർഡുകൾ വളരുന്നുണ്ടെങ്കിലും താരതമ്യേന ചെറിയ പങ്ക് മാത്രമേ വഹിക്കുന്നുള്ളു. 

Tags:    

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News